തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വിഷയം ബോർഡ് യോഗം പരിശോധിച്ചു. പുറത്തുനിന്ന് നിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ടെൻഡർ ബോർഡ് വിശദമായി പരിശോധിച്ചു. ഇത്തവണ ഇ-ടെൻഡറിനൊപ്പം ഇ-ഓക്ഷൻ കൂടി നടത്തും. ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ചില സൂചനകൾ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ശബരിമലയുടെ നിലവാരം ഉയർത്തുക എന്നത് പടിപടിയായി ചെയ്യേണ്ട കാര്യമാണെന്നും ഏത് അന്വേഷണം വന്നാലും ബോർഡ് അതിനോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല നെയ്യ് ക്രമക്കേട് കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും ദേവസ്വം ബോർഡ് മുൻ അംഗമായ അജികുമാറും അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ കണ്ടെത്തിയിരുന്നു.
ഇരുവരും ചേർന്ന് ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്നും നെയ്യ് വാങ്ങാൻ അനുവാദം നൽകി. ഇതിലൂടെ 2.27 കോടിയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയ്ക്ക് കരാർ നൽകിയതെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുരാരി ബാബു മിൽമയ്ക്ക് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കിയത് ശാസ്ത്രീയമായ അടിസ്ഥാനം ഇല്ലാതെയാണെന്നും വിജിലൻസ് പറയുന്നു. കൂടാതെ, ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ കൊണ്ട് നെയ്യുടെ മതിയായ ഗുണനിലവാരം പരിശോധിച്ചില്ലെന്നും ഭക്തർ നൽകിയ നെയ്യ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയാണ് പി.എസ് പ്രശാന്ത്. അജികുമാർ രണ്ടും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു മൂന്നാം പ്രതിയുമാണ്. പ്രതികൾക്കെതിരെ ബിഎൻഎസ് പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവുമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.









