കുന്നംകുളം:കുന്നംകുളത്തുണ്ടായ ബസ്സ് അപകടത്തില്‍ മരിച്ചത് പെരുമ്പിലാവ് കാണിപ്പയ്യൂര്‍ സ്വദേശിനികള്‍.പെരുമ്പിലാവ് സ്വദേശിനെ 18 വയസ്സുള്ള റിയാ ഫാത്തിമ,കാണിപ്പയ്യൂർ സ്വദേശിനി 63 വയസ്സുള്ള തങ്കമണി എന്നിവരാണ് മരിച്ചത്.പന്ത്രണ്ടോളം പേർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്.കുറ്റിപ്പുറത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സുഹറ എന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ,മോട്ടോർസൈക്കിൾ, മിനി വാൻ, കാർ എന്നിവയിലിടിച്ച് വീടിന്റെ മതില്‍ തകര്‍ത്ത് നിന്നത്
മിനി വാനിലെ യാത്രക്കാരിയാണ് 18 വയസ്സുള്ള റിയാ ഫാത്തിമ, മിനി വാനിൽ ഉണ്ടായിരുന്ന നസീമ (55), ഷജീറ (38), മൺസൂറ (34), നസീറ (45), ഫാത്തിമത്ത് ഷബീബ (17), നഹിജ (44) എന്നിവർ കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി പരിക്കേറ്റ നസീമയെ തുടർചികിത്സയ്ക്കായി എറണാകുളം അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന പോർക്കുളം ആണ്ടിയത്ത് വീട്ടിൽ മോനുട്ടിയുടെ മകൻ ജിംഷാദ് (34), ഉമ്മ ഖദീജ (60) എന്നിവരും മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.മോട്ടോർ സൈക്കിൾ യാത്രികനായ കുന്നംകുളം കാണിപ്പയ്യൂർ അരിയത്ത് തെക്കേതിൽ വീട്ടിൽ ജോബി ജോൺ ഡാനിയലിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബിയെ വിദഗ്ധ ചികിത്സയ്ക്കായി അമല ആശുപത്രിയിലേക്ക് മാറ്റി.
ജോബിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഭാര്യയുടെ അമ്മ കാണിപയ്യൂർ സ്വദേശിനി തങ്കമണി ആണ് മരിച്ചത്.മൃതദേഹം കുന്നംകുളം റോയൽ ദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.






