തൃശൂർ: ഗുരുവായൂരിൽ പെൺവേഷത്തിലെത്തി യുവതിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിൽ പ്രണയബന്ധം ഭാര്യയെ അറിയിച്ചതിലെ പക. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്, ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.ഒട്ടേറെ വധശ്രമക്കേസുകളിൽ പ്രതി കൂടിയാണ് പ്രസാദ്. വധശ്രമം, സംഘം ചേർന്നുള്ള ഗൂഢാലോചന, വധശ്രമത്തിന് പദ്ധതിയിടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ
പ്രസാദിന് ഭാര്യയും മക്കളുമുണ്ട്. ഭാര്യ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. തൊടുപുഴ സ്വദേശിയായ മറ്റൊരു യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. പ്രസാദുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ യുവതി പ്രസാദുമൊത്തുള്ള ചിത്രങ്ങൾ ഭാര്യക്കയച്ച് കൊടുത്തു. തുടർന്ന് പ്രസാദിന്റെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. ഇതിനിടെ യുവതി തൃശൂരിലെ സ്‌പായിൽ ജോലിക്കെത്തി.ചിത്രങ്ങൾ ഭാര്യക്കയച്ചതിലെ വൈരാഗ്യത്തിൽ യുവതിയെ കൊല്ലാൻ പ്രസാദും സുഹൃത്തുക്കളും പദ്ധതിയിട്ടു. യുവതി തൃശൂരിൽ എവിടെയോ ഉണ്ടെന്ന് മാത്രമേ പ്രസാദിന് അറിയുമായിരുന്നുള്ളൂ. രണ്ട് വാഹനങ്ങളിലായാണ് പ്രസാദും സംഘവും യുവതിയെ തെരഞ്ഞത്. പ്രസാദ് പെൺവേഷത്തിൽ ആദർശിനൊപ്പം ബൈക്കിലും മറ്റുള്ളവർ ഇന്നോവ കാറിലുമായിരുന്നു സഞ്ചാരം.
ഇതിനിടെ യുവതി ഗുരുവായൂരിലുണ്ടെന്നറിഞ്ഞ് സംഘം ഇവിടെയെത്തി. ഏറെനേരം പ്രദേശത്ത് കറങ്ങിനടന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പ്രസാദ് പെൺവേഷമണിഞ്ഞത്. ബൈക്കിലൊരു യുവതി ഏറെനേരമായി കറങ്ങിനടക്കുന്നത് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽപ്പെടുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പടിഞ്ഞാറെനടയിൽ നിന്നാണ് പ്രസാദിനെ പിടികൂടിയത്. ഒരാളെ കാണാൻ വന്നതാണെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോഡ്‌ജിൽ നിന്ന് സംഘത്തിലെ മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് വധശ്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.







