കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാവിലെ രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.1995 മുതൽ യു.എൽ.സി.സി.എസിന്റെ സാരഥിയായ രമേശൻ 1984-ൽ ഓവർസിയറായാണ് സൊസൈറ്റിയിലെത്തുന്നത്. 1995-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചെയർമാനായി. തുടർച്ചയായി 31 വർഷം സൊസൈറ്റിയെ നയിച്ചു. ഊരാളുങ്കൽ സൊസൈറ്റി വൈവിധ്യവത്കരണത്തിലേക്കും ആധുനികവത്കരണത്തിലേക്കും നീങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയും ലേബർ സൊസൈറ്റിയായി സൊസൈറ്റി വളർന്നു.
ഐ.ടി, ടൂറിസം, ഹൗസിങ്, കൃഷി, സ്പേസ് ക്ലബ്ബ്, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. നിർമാണരംഗത്തെ ഏറ്റവും ആധുനിക സങ്കേതങ്ങൾ വരെ സൊസൈറ്റിയിൽ കൊണ്ടുവന്നു. തലപ്പാടി-ചെങ്കള ദേശീയപാതാ നവീകരണം 1600 കോടി രൂപ ചെലവിൽ സൊസൈറ്റി പൂർത്തിയാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
സംസ്ഥാന സർക്കാരിന്റെ റോബർട്ട് ഓവൻ പുരസ്‌കാരം, ഇ. നാരായണൻ പുരസ്‌കാരം, ഇസാഫിന്റെ സോഷ്യൽ ബിസിനസ് അവാർഡ്, ബഹ്റൈൻ കേരളീയ സമാജത്തിന്റെ സംഘശക്തിപുരസ്‌കാരം, അരങ്ങിൽ ശ്രീധരൻ പുരസ്‌കാരം, ഇന്ദിരാഗാന്ധി സദ്ഭാവനാ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6.30-ന് വടകര ടൗൺ ഹോളിലും രാത്രി 8.30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നാദാപുരംറോഡിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.







