പാലക്കാട്: സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് കായികാദ്ധ്യാപകൻ ഉത്തേജകമരുന്ന് നൽകിയെന്ന് ആരോപണം. വൈറ്റമിൻ ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉത്തേജക മരുന്ന് നൽകിയതായി ഒരു കായികതാരത്തിന്റെ അമ്മയാണ് വെളിപ്പെടുത്തിയത്. പാലക്കാട്ടെ കായികാദ്ധ്യാപകൻ ഹരിദാസിനെതിരെയാണ് ആരോപണം. കുട്ടികൾക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്നാണ് ഇത് ഉത്തേജക മരുന്നാണെന്ന കാര്യം അറിയുന്നത്.
‘ഹരിദാസും മകനും കുട്ടികൾക്ക് ഇഞ്ചക്ഷനുൾപ്പടെ എടുത്തു. എന്ത് ഇഞ്ചക്ഷനാണ് എടുത്തതെന്ന് ചോദിച്ചപ്പോൾ വൈറ്റമിൻ ഇഞ്ചക്ഷൻ ആണെന്നാണ് പറഞ്ഞത്. കുട്ടികൾക്കെല്ലാം ഇതാണ് നൽകിക്കൊണ്ടിരുന്നത്. എന്ത് മരുന്നാണിതെന്നും എന്ത് ലേബലാണുള്ളതെന്നും അറിയില്ല. കടലാസിൽ പൊതിഞ്ഞാണ് ഇത്തരം ടാബ്ലെറ്റുകൾ കൊടുക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ച പെൺകുട്ടികൾക്ക് പിരീഡ്സിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായി’- കായികതാരത്തിന്റെ അമ്മ പറഞ്ഞു. എന്നാൽ കുട്ടികൾക്ക് ഉത്തേജക മരുന്ന് നൽകിയിട്ടില്ലെന്നും വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങൾക്ക് കാരണമെന്നും കായികാദ്ധ്യാപകൻ ഹരിദാസ് പ്രതികരിച്ചു.








