നടനും മിമിക്രി താരവുമായ മഹേഷ് കുഞ്ഞുമോനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം. അയർലൻഡിലെ ഒരു ഷോയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് പറഞ്ഞപ്പോൾ വേണ്ടത്ര ബഹുമാനം നൽകിയില്ല എന്നാരോപിച്ചാണ് ആക്രമണം. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് മഹേഷ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. തന്റെ ഭാഗത്ത് നിന്നുമുണ്ടായ വാക്കുകളിൽ ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മഹേഷ് പറഞ്ഞു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് തന്റെ ഉദ്ദേശമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ആളാണ് താനെന്നും മഹേഷ് വിശദീകരിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശബ്ദം അനുകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെ എൽഇഡി വാളിൽ അദ്ദേഹത്തിന്റെ ചിത്രം കാണിക്കാൻവേണ്ടി ഫോട്ടോ സേവ് ചെയ്തിരുന്ന ഫയലിന്റെ പേര് അറിയിക്കാൻ മൈക്കിലൂടെ ‘വിഡി സതീശൻ’ എന്ന് പറഞ്ഞിരുന്നു. അതിനിടെ ‘സർ’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേർത്തിരുന്നില്ലെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉയരുന്നതെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. വീഡിയോയുടെ ഈ ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മുഖ്യമന്ത്രിയെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന തരത്തിൽ പ്രചരിപ്പിക്കുകയും വ്യാപകമായ സൈബർ ആക്രമണത്തിന് മഹേഷ് വിധേയമാവുകയുമായിരുന്നു.
മഹേഷിന്റെ കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ട എല്ലാവർക്കും,
അയർലലഡിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ ശ്രീ. വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു. Led wall picture വരാതെ അല്പം സമയം എടുത്തപ്പോ എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ “VD Satheesan” എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ “സാർ” എന്നോ “മുഖ്യമന്ത്രി” എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്.
എന്നാൽ, ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി.
എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂർവ്വം, മഹേഷ് കുഞ്ഞുമോൻ.
ചലച്ചിത്ര താരങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടേയും ശബ്ദങ്ങൾ ഏറെ കൃത്യതയോടെ വേദിയിൽ അവതരിപ്പിച്ച് കയ്യടി നേടിയ കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യൽ മീഡിയയിലും സജീവമാണ് അദ്ദേഹം. ഈയിടെ ബേസിലും ടൊവിനോയും പ്രധാനവേഷങ്ങളിലെത്തിയ അതിരടി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷവും മഹേഷ് ചെയ്തിരുന്നു.








