ന്യൂഡൽഹി: പാമ്പുകടിയും മരണവും നിയമപ്രകാരം സർക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിൾ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആസ്പത്രികൾ പാമ്പുകടിയേറ്റ കേസുകൾ നിർബന്ധമായും ഇനി നിശ്ചിത മാതൃകയിൽ റിപ്പോർട്ട് ചെയ്യണം.സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകി. പാമ്പുകടിയേൽക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ശേഖരിച്ച് ഭാവിയിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനാണിത്.പാമ്പുകടി രാജ്യത്ത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണിപ്പോൾ. എന്നാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ഇന്ത്യയിൽ ഒരു വർഷം 30 ലക്ഷത്തിലേറെ പേർക്ക് പാമ്പുകടിയേൽക്കുന്നതായും 50,000 പേർ മരിക്കുന്നുവെന്നുമാണ് കണക്കാക്കുന്നത്. പലതും റിപ്പോർട്ട് ചെയ്യുന്നില്ല. ലോകത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ പകുതിയും ഇന്ത്യയിലാണ്.പാമ്പുകടിയേൽക്കുന്നവരുടെ കൃത്യമായ കണക്ക്, മരണം, രോഗാതുരത, സാമൂഹിക, സാമ്പത്തിക ആഘാതം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ നോട്ടിഫയബിൾ രോഗങ്ങളുടെ പട്ടികയിൽ എത്തുന്നതോടെ സാധിക്കും. ഇന്ത്യയിൽ 90 ശതമാനം മരണത്തിനും കാരണം അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേൽക്കുന്നതാണ്.പാമ്പിൻവിഷത്തിനുള്ള മറുമരുന്നായ പോളിവാലന്റ് ആന്റി സ്നേക്ക് വെനം (എ.എസ്.വി.) ഫലപ്രദമാണെങ്കിലും ശാസ്ത്രീയചികിത്സ കൃത്യസമയത്ത് കിട്ടാത്തത് പലപ്പോഴും മരണത്തിന് കാരണമാകുന്നു. പാമ്പുകടി തടയാനും വിഷബാധ നിയന്ത്രിക്കാനുമുള്ള മാർഗനിർദേശങ്ങളടങ്ങിയ കർമപദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.പാമ്പുകടിയും ഇതുമൂലമുണ്ടാകുന്ന മരണവും കൃത്യമായി നിരീക്ഷിച്ച് അപകടങ്ങൾ കുറയ്ക്കാനാണിത്. പാമ്പുകടിയുടെ ഭീഷണി എത്രത്തോളമുണ്ട്, കൂടുതൽ അപകടകരമായ പ്രദേശങ്ങൾ ഏതൊക്കെ, മരണത്തിന് ഇടയാക്കുന്ന കാരണങ്ങൾ എന്നിവയൊക്കെ മനസ്സിലാക്കാനും ശാസ്ത്രീയചികിത്സ, പ്രതിരോധമാർഗങ്ങൾ എന്നിവയൊരുക്കാനും ഫലപ്രദമായ നിരീക്ഷണം സഹായിക്കും. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണം 50 ശതമാനം കുറയ്ക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.









