കോഴിക്കോട്: മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻവരുമെന്നും മന്ത്രിയാക്കണമെങ്കിൽ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോൾ വന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നാണ് വിളിച്ച ആൾ പറഞ്ഞത്. സംശയം തോന്നിയ എംഎൽഎ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ അങ്ങനെയൊരു ഫോൺ കോൾ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് എംഎൽഎ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി.
ജൂലായ് ആറിനാണ് വാട്സാപ്പ് കോൾ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. വയനാട് എംപിയുടെ ഓഫീസിൽ നിന്ന് രാജ്‌കുമാർ ആണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും ഇയാൾ പറഞ്ഞു. മന്ത്രിയാക്കാമെന്ന വാഗ്ദാനം തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ട എംഎൽഎ പണം തരാമെന്നും എങ്ങനെയാണ് നിങ്ങൾ തന്നെ മന്ത്രിയാക്കാൻ പോകുന്നതെന്നും തിരിച്ചുചോദിച്ചു.ഏകദേശം 10 മിനിട്ട് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ വിവരിച്ചു. പിന്നീട് ഫോൺ കട്ട് ചെയ്ത ശേഷം എംഎൽഎ തന്റെ ഫോൺ നമ്പർ നൽകിയെന്നും പറഞ്ഞ എംപിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു. എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ഇരുവരും ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ വിളിച്ചന്വേഷിച്ചത്. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.








