പൊന്നാനി:അക്രമ-ലഹരി കേസുകളിൽ നിരന്തരം പ്രതികളായി പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായിരുന്ന രണ്ട് കാപ്പ കേസ് പ്രതികളെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ റിമാന്റ് ചെയ്തു.വെളിയങ്കോട് സ്വദേശിയായ കൊളത്തേരി സാദിഖ് (32) ആണ് അറസ്റ്റിലായവരിൽ ഒരാൾ.ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ. കടത്തിക്കൊണ്ടുവരുന്നതിനിടെ പരിശോധനയ്ക്കായി തടയാൻ ശ്രമിച്ച പൊന്നാനി എസ്.ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച് ലഹരിയുമായി രക്ഷപ്പെട്ട കേസിൽ ഇയാൾ പ്രതിയാണ്.കൂടാതെ വെളിയങ്കോട്,പെരുമ്പടപ്പ് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
മറ്റൊരു പ്രതിയായ തരീക്കാനകത്ത് നിസാമുദ്ദീൻ (30) എന്ന തരികിട നിസാമിനെയും കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.പുതുപൊന്നാനിയിൽ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ് വധശ്രമം നടത്തിയതുൾപ്പെടെ നിരവധി അക്രമ കേസുകളിൽ പ്രതിയായ ഇയാൾ നേരത്തെ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു.ജയിൽ മോചിതനായ ശേഷം തൃശൂരിൽ സ്വർണപ്പണിക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്
സാദിഖിന്റെ കൂട്ടാളിയായ പൊന്നാനി മുല്ല റോഡിലെ മോയന്റകത്ത് ഫിറോസ് 110 ഗ്രാം എം.ഡി.എം.എ.യുമായി നേരത്തെ തൃശൂർ പോലീസിന്റെ പിടിയിലായിരുന്നു.ഇയാള്‍ മുമ്പ് കാപ്പ നിയമപ്രകാരം അറസ്റ്റിലായിരുന്നു.നിലവില്‍ ഇയാളും കാപ്പ പ്രകാരം റിമാന്റിലാണ്
സാദിഖ് ജയിൽ മോചിതനായതിന് മൂന്ന് മാസത്തിനകം വീണ്ടും വെളിയങ്കോട് സ്വദേശിയായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് നിന്ന് പൊന്നാനി പോലീസ് ഇയാളെ പിടികൂടി ജയിലിലടക്കുകയായിരുന്നു. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി സാദിഖിനെ പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് വീണ്ടും കാപ്പ പ്രകാരം തടവിലാക്കാനുള്ള ഉത്തരവ് ലഭിച്ചത്.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ഹരി പ്രസാദ്, പ്രവീൺ, പ്രഭാത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.







