കോട്ടയം:ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തി.പൊലീസിന് പരിശോധിക്കാൻ സമയവും കിട്ടി. ഫലമോ. കോട്ടയം റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയും നടന്നു. പുണെ എക്സ്പ്രസിൽ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. 19.8 ലക്ഷം രൂപയാണ് മതിപ്പുവില. കന്യാകുമാരിക്കു പോകുന്ന പുണെ എക്സ്പ്രസിന്റെ ശുചിമുറിയിലും കംപാർട്മെന്റിലുമായി 3 ചാക്കിലായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. മൂർഷിദാബാദ് സ്വദേശികളായ എസ്.കെ.ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമന് പ്രായപൂർത്തിയായിട്ടില്ല. ഇയാൾ പ്രതികളിലൊരാളുടെ സഹോദരനാണെന്ന് പൊലീസ് പറഞ്ഞു.
രാവിലെ 5.10ന് എത്തേണ്ട പുണെ എക്സ്പ്രസ് ഇന്നലെ അരമണിക്കൂറോളം നേരത്തേയാണ് എത്തിയത്. റെയിൽവേ പൊലീസിന്റെ പതിവു പരിശോധനയ്ക്കിടെ ശുചിമുറിക്കു സമീപത്തായി ചാക്കുകെട്ടുകൾ കണ്ടു. സംശയം തോന്നി ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവാണെന്ന് അറിഞ്ഞത്. മുൻപ് എറണാകുളത്തേക്ക് 2 തവണ ഇതേസംഘം ട്രെയിൻവഴി കഞ്ചാവ് കടത്തിയിട്ടുണ്ട്. എറണാകുളത്തേക്കാണ് ഇത്തവണയും ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ പൊലീസ് പരിശോധനയുണ്ടെന്ന് വിവരം കിട്ടിയതോടെ കോട്ടയത്തേക്ക് പോകാൻ ഇടനിലക്കാരൻ സംഘത്തോട് നിർദേശിക്കുകയായിരുന്നു. കോട്ടയത്തെത്തി ഇടപാടുകാരന്റെ അടുത്ത നിർദേശത്തിനായി ട്രെയിനിൽ കാത്തിരിക്കുമ്പോഴാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ബംഗാൾ സ്വദേശിയാണ് ഇടനിലക്കാരനെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർ അനുപ് സി.നായർ, റെയിൽവേ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.







