ചങ്ങരംകുളം:മലപ്പുറം ജില്ലയില്‍ ആലംകോട് മാമാണിപ്പടി എന്ന സ്ഥലപ്പേരിലെ മാമാണിയെ കുറിച്ച് ചോദിച്ചറിഞ്ഞാല്‍ എത്തുന്നത് ചങ്ങരംകുളം ടൗണില്‍ അഞ്ചര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ‘ മാമാണിക്കാടെ കടയിലാണ്.ഇവിടെ കഴിഞ്ഞ 55 വര്‍ഷമായി ടോര്‍ച്ചും ലൈറ്റും വിളക്കും കുടയും എല്ലാം നന്നാക്കി കൊടുക്കുന്ന കുഞ്ഞിപ്പ എന്ന ചങ്ങരംകുളത്തുകാരുടെ സ്വന്തം കുഞ്ഞിപ്പക്കാനെ കാണാം.വയസ്സ് 65 വയസ്സ് കഴിഞ്ഞെങ്കിലും കുഞ്ഞിപ്പയും ഈ കടയും ഇപ്പോഴും ഒരു പ്രദേശത്തിന്റെ അടയാളമാണ്
ആലംകോട് സ്വദേശിയായ കടയാളത്ത് മരക്കാര്‍ എന്ന കുഞ്ഞിപ്പയുടെ (ചിലര്‍ മാമാണിക്ക എന്ന് വിളിക്കും) പിതാവിൻ്റെ പേരാണ് മാമാണി. 40 വര്‍ഷം മുൻപാണ് പിതാവിൻ്റെ മരണം. 75 വര്‍ഷം മുൻപ് തൻ്റെ പിതാവ് തുടങ്ങി വെച്ച തൊഴിലാണ് കഴിഞ്ഞ 55 വര്‍ഷമായി കുഞ്ഞിപ്പ ചെയ്തു വരുന്നത്.മാമാണിക്കാടെ കടയിലെ മാമാണി കുഞ്ഞിപ്പ മാമാണിക്കാടെ മകന്‍ കുഞ്ഞിപ്പയാണെന്ന് പുതുതലമുറയിലെ പലര്‍ക്കും ഇപ്പോഴും അറിയില്ല. ചിലര്‍ കുഞ്ഞിപ്പയെ മാമാണിക്ക എന്ന് വിളിക്കുമ്പോഴും കുഞ്ഞിപ്പ തിരുത്താറുമില്ല. പിതാവിന്റെ മരണശേഷം ആലംകോട് പ്രദേശത്തെ പ്രധാന ജംഗ്ഷന്‍ പിതാവിന്റെ പേരില്‍ അറിയപ്പെടുകയായിരുന്നു. അതാണ് ഇന്നത്തെ മാമാണിപ്പടി
13 മത്തെ വയസിലാണ് പിതാവിന്റെ ഒപ്പം കൂടിയത്. ഇപ്പോൾ വയസ് 68 കഴിഞ്ഞു. നീണ്ട 55 വര്‍ഷത്തെ തൊഴില്‍ ജീവിതത്തില്‍ പഠിച്ചതും ചെയ്തതും ഇന്നത്തെ തലമുറക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ല. പാനീസ് വിളക്കുകളും റാന്തല്‍ വിളക്കുകളും നിര്‍മ്മിക്കുകയും നന്നാക്കി കൊടുക്കുകയും ആയിരുന്നു അന്ന് പ്രധാനം. പിന്നീട് പെട്രോമാക്‌സിലേക്കും മണ്ണെണ്ണ വിളക്കുകളിലേക്കും തിരിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടോര്‍ച്ചുകളും ഫ്ലാസ്‌ക്, കൃഷിക്ക് മരുന്നടിക്കുന്ന കുറ്റികള്‍, ഗ്യാസ് ലൈറ്റുകളും മണ്ണെണ്ണ അടുപ്പുകളും എല്ലാം നന്നാക്കുന്നതിനും പ്രദേശത്ത് മാമാണിക്ക എന്ന കുഞ്ഞിപ്പ തന്നെയാണ് ആശ്രയം. കാലം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറിയപ്പോഴും കുഞ്ഞിപ്പയുടെ തൊഴിലിന് ഒരു മാറ്റവും വന്നില്ല.പ്രദേശത്ത് എന്ത് ഇലക്ട്രിക് ഉപകരണങ്ങള്‍ തകരാര്‍ വന്നാലും ആദ്യം എത്തുന്നത് കുഞ്ഞിപ്പയുടെ അടുത്താണ്.
പുതുതലമുറ ഇലക്ട്രോണിക് യുഗത്തിലേക്കും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലേക്കുമായി ചുവട് മാറ്റം നടത്തിയപ്പോഴും ദൂരസ്ഥലങ്ങളില്‍ നിന്ന് വരെ ഇപ്പോഴും കുഞ്ഞിപ്പയെ തേടി ആളുകള്‍ എത്തും
പാലക്കാട് മലപ്പുറം തൃശൂര്‍ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി കുഞ്ഞിപ്പയുടെ കടയില്‍ എത്തിയിരുന്നത്. റാന്തലുകളില്‍ നിന്ന് പെട്രോമാക്‌സിലേക്കും ബാറ്ററി ടോര്‍ച്ചുകളില്‍ നിന്ന് ഇലക്ട്രോണിക്ക് ലൈറ്റുകളിലേക്കും കാലന്‍കുടയില്‍ നിന്നും ഇലക്ട്രിക്ക് കുടയിലേക്കും മണ്ണെണ്ണ അടുപ്പ് ഗ്യാസ് അടുപ്പിലേക്കുമായി മാറിത്തുടങ്ങിയതോടെ കുഞ്ഞിപ്പയും കാലത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ടൗണില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക് കെട്ടിടങ്ങളും വ്യാപാരസ്ഥാനങ്ങളും ഉയരുമ്പോഴും 52 വര്‍ഷമായി കുഞ്ഞിപ്പയുടെ കടക്ക് മാത്രം മാറ്റം സംഭവിച്ചില്ല. ഒരു പ്രദേശം മുഴുവന്‍ വെളിച്ചം പരത്തിയ കുഞ്ഞിപ്പയെ നീണ്ട 51 വര്‍ഷത്തെ തൊഴില്‍ ജീവിതത്തില്‍ തളര്‍ത്തിയത് കൊവിഡ് എന്ന മഹാമാരി മാത്രമാണ്. അഞ്ചര പതിറ്റാണ് നിറഞ്ഞ തൊഴില്‍ ജീവിതം ആ മഹാമാരിയെയും അതിജീവിച്ചു.
മഴക്കാലമാകുന്നതോടെ കുഞ്ഞിപ്പയുടെ തിരക്ക് അല്‍പം കൂടും’ആ പഴയ ചെറിയ കടക്ക് മുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടം കാണാം’കുട നന്നാക്കാന്‍ എത്തുന്നവരാണ് തിക്കും തിരക്കും കൂട്ടുന്നത്.ഒരു ചായ കുടിച്ച് തിരിച്ച് വരുമ്പോഴേക്കും കുട റെഡിയാണ്.അത് പിന്നെ ഏത് കൊമ്പത്തെ കമ്പനിയുടെ കുടയാണെങ്കിലും കുഞ്ഞിപ്പക്കാക്ക് അറിയാത്തതൊന്നും ആ കുടയില്‍ കാണില്ല.കുട നന്നാക്കാന്‍ കയ്യില്‍ പൈസ ഇല്ലെന്ന് കരുതി ആരും കുടയില്ലാതെ വീട്ടില്‍ പോവുകയും വേണ്ട അത് ഇനി വരുമ്പോ തന്നാ മതി..അതാണ് കുഞ്ഞിപ്പ എന്ന മാമാണി കുഞ്ഞിപ്പ..







