ഭരണഘടനയുടെ അനുച്ഛേദം 21 അനുശാസിക്കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം വിവാഹേതരബന്ധത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിന്റെ ഫോണ്‍രേഖകള്‍ സംരക്ഷിക്കാനുള്ള മറയായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രിംകോടതി. ആരോപണം ഉന്നയിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഫോണ്‍ രേഖകളും ഹോട്ടല്‍ ബുക്കിങ് വിവരങ്ങളും തേടാമെന്ന് കോടതി പറഞ്ഞു. ഇതെല്ലാം ഭാര്യ ശേഖരിക്കുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന ഭര്‍ത്താവിന്റെ വാദം കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു
ജസ്റ്റിസ് മന്‍മോഹന്‍, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ശരിവച്ചത്. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനുള്ള ചില പരിമിതികളും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. ഈ ഉത്തരവാണ് സുപ്രിംകോടതി ശരിവച്ചത്. സ്വകാര്യതയുടെ അവകാശത്തിന് ഭരണഘടന സംരക്ഷണം നല്‍കുന്നുവെങ്കിലും ആ അവകാശം സമ്പൂര്‍ണമല്ലെന്ന സുപ്രിംകോടതിയുടെ തന്നെ നിരീക്ഷണം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹേതര ബന്ധം വിവാഹമോചനത്തിനുള്ള കാരണമായി നിയമം അംഗീകരിക്കുമ്പോള്‍ സ്വകാര്യതയുടെ പേരില്‍ ഭര്‍ത്താവിന്റെ ഫോണ്‍ വിവരങ്ങള്‍ക്ക് ഉള്‍പ്പെടെ സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് കോടതി തീരുമാനിച്ചത്.
മെയ് പത്തിനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയാണ് ഭര്‍ത്താവ് സുപ്രിംകോടതിയെ സമീപിച്ചത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ കഴിഞ്ഞെന്ന ആരോപണത്തിനുള്ള തെളിവുകള്‍ സൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇയാളുടെ ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍, ഫോണ്‍ രേഖകള്‍, പണമിടപാടുകള്‍ തുടങ്ങിയ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കുടുംബക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു






