ന്യൂഡൽഹി: ഇന്ത്യയിൽ വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ നീക്കം.
പുതിയ നിയമപ്രകാരം, വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഓഫീസ് തുറക്കേണ്ടി വരും. കൂടാതെ, അന്വേഷണ ഏജൻസികളുമായും (CERT-In) സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ നിയമിക്കണം. നിയമം പാലിക്കാൻ തയ്യാറാകാത്ത പക്ഷം പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരുമെന്നാണ് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നത്.
2021-ലെ ഐടി നിയമപ്രകാരം വലിയ സാമൂഹികമാധ്യമങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശങ്ങൾക്ക് സമാനമായ സുരക്ഷാചട്ടക്കൂടാണ് വിപിഎൻ സേവനദാതാക്കൾക്കും ബാധകമാക്കാൻ പോകുന്നത്.
നേരത്തേ 2022-ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വിപിഎൻ കമ്പനികളോട് ഉപയോക്താക്കളുടെ വിവരങ്ങൾ (പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ) കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും സൂക്ഷിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തങ്ങളുടെ സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ ഫിസിക്കൽ സെർവറുകൾ പിൻവലിക്കുകയായിരുന്നു. ഈ കമ്പനികൾ ഇപ്പോൾ സിംഗപ്പൂരിലെ സെർവറുകൾ വഴിയാണ് ഇന്ത്യയിൽനിന്നുള്ള ഇന്റർനെറ്റ് ട്രാഫിക് തിരിച്ചുവിടുന്നത്.
നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇന്ത്യയിൽ ടെലിഗ്രാം താത്കാലികമായി നിരോധിച്ചപ്പോൾ, ഇന്ത്യയിൽനിന്നുള്ള തങ്ങളുടെ പുതിയ വിപിഎൻ രജിസ്ട്രേഷനുകളിൽ 120 ശതമാനത്തിലധികം വർധന ഉണ്ടായതായി പ്രോട്ടോൺ വിപിഎൻ ജനറൽ മാനേജർ ഡേവിഡ് പീറ്റേഴ്സൺ വെളിപ്പെടുത്തിയിരുന്നു.
പഴയ നിർദേശങ്ങൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് പഴുതുകളടച്ചുള്ള ഒരു പുതിയ നിയമം സർക്കാർ ആസൂത്രണം ചെയ്യുന്നത്. സാധാരണക്കാരായ ഉപയോക്താക്കളെ നിരീക്ഷിക്കാനല്ല ഈ നിയമമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. മറിച്ച് സൈബർക്കുറ്റകൃത്യങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, സാമ്പത്തികത്തട്ടിപ്പുകൾ തുടങ്ങിയവ അന്വേഷിക്കുന്നതിനും തങ്ങളുടെ ഐഡൻ്റിറ്റി മറച്ചുവെക്കുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിനും അന്വേഷണ ഏജൻസികളെ സഹായിക്കാനാണ് ഈ പുതിയ നിയമം ലക്ഷ്യമിടുന്നത്.
ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ഇന്ത്യ ഏർപ്പെടുത്തുന്ന വിലക്കിന്റെ തോതിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. 2024-ൽ 12,000 ബ്ലോക്കിങ് ഓർഡറുകളാണ് സർക്കാർ പുറപ്പെടുവിച്ചതെങ്കിൽ, 2025-ൽ അത് 24,000 ആയി കുതിച്ചുയർന്നു. ഇത്തരം വിലക്കുകൾ മറികടക്കാൻ വിപിഎൻ ഉപയോഗിക്കുന്നത് സർക്കാരിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.










