മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ എക്വഡോറിനെ തകർത്ത് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് ആതിഥേയരായ മെക്‌സിക്കോ. കനത്ത ഇടിമിന്നലും മഴയും കാരണം ഒരു മണിക്കൂർ വൈകിയാരംഭിച്ച മത്സരത്തിൽ ഹൂലിയൻ ക്വിനോനെസിന്റെയും റൗൾ ഹിമെനസിന്റെയും ഗോളിലാണ് ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്‌റ്റേഡിയത്തിൽ മെക്‌സിക്കോ ജയിച്ചുകയറിയത്.
40 വർഷങ്ങൾക്കു ശേഷമാണ് മെക്‌സിക്കോ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നതെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. 1986-ൽ സ്വന്തം രാജ്യത്ത് ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ആദ്യമായാണ് മെക്‌സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ വിജയിക്കുന്നത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും ഇപ്പോൾ നോക്കൗട്ടിലും ഒരു ഗോൾ പോലും വഴങ്ങാതെയാണ് മെക്‌സിക്കോയുടെ മുന്നേറ്റം. ആസ്റ്റക്ക സ്‌റ്റേഡിയത്തിൽ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോറ്റിട്ടില്ലെന്ന അപൂർവ റെക്കോഡും മെക്‌സിക്കോ നിലനിർത്തി.
മത്സരത്തിൽ എക്വഡോറിനെതിരേ മെക്‌സിക്കോയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ഇതിനിടെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഉൾപ്പെട്ട മെക്‌സിക്കോയുടെ 17-കാരൻ ഗിൽബെർട്ടോ മോറ ഒരു റെക്കോഡും സ്വന്തമാക്കി. ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമായിരിക്കുകയാണ് മോറ. 1958 ലോകകപ്പിൽ കളിച്ച ബ്രസീൽ ഇതിഹാസം പെലെയാണ് നോക്കൗട്ട് മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ച ഏറ്റവും പ്രായംകുറഞ്ഞ താരം.










