വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിർണായകമായ ഓസ്‌ട്രേലിയ – പാരഗ്വായ് മത്സരം ഗോൾരഹിത സമനിലയിൽ. റൗണ്ട് 32 ഉറപ്പാക്കാൻ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ നിർബന്ധവുമായ മത്സരത്തിൽ ഇരുടീമും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ പിറന്നില്ല. നാലുപോയിന്റോടെ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. എന്നാൽ മെച്ചപ്പെട്ട ഗോൾ വ്യത്യാസം കാരണം ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. അതിനാൽത്തന്നെ അടുത്ത റൗണ്ടിലെത്താൻ സോക്കറൂസിന് സമനില മതിയായിരുന്നു. മികച്ച എട്ട് ടീമുകളിൽ ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇനി പാരഗ്വായ്.
മറുവശത്ത് യു.എസ്.എ.യെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് തുർക്കി ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. പിറകിൽനിന്ന ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ്. യു.എസ്.എ.യ്ക്കായി മൂന്നാംമിനിറ്റിൽ ഓസ്റ്റൺ ട്രസ്റ്റി ലീഡ് ചെയ്തു. ഏഴുമിനിറ്റിനുശേഷം തുർക്കിയുടെ അർദ ഗുലർ യു.എസ്.എ.യുടെ ലീഡ് തടഞ്ഞു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽനിന്നായി തുർക്കി നേടുന്ന ആദ്യ ഗോളാണിത്. പിന്നീട് കോക്ചു 31-ാം മിനിറ്റിൽ തുർക്കിയെ മുന്നിലെത്തിച്ചു. എന്നാൽ 49-ാം മിനിറ്റിൽ സെബാസ്റ്റ്യൻ െബർഹാട്ടർ യു.എസ്.എ.െയ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിന്റെ എട്ടാംമിനിറ്റിലാണ് തുർക്കിയുടെ വിജയഗോളെത്തിയത്. കാൻ അയ്ഹാന്റെ ഗോളോടെ തുർക്കിക്ക് ഈ ലോകകപ്പിൽനിന്ന് ജയത്തോടെ തലയുയർത്തി മടങ്ങാനായി.
ആദ്യമത്സരത്തിൽ ഓസ്‌ട്രേലിയയോടും രണ്ടാമത് പാരഗ്വായോടും പരാജയപ്പെട്ട തുർക്കി ഇതിനകം ടൂർണമെന്റിൽനിന്ന് പുറത്തായതാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച യു.എസ്.എ. ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു.









