തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ’കേരള’യ്ക്കുപകരം ’കേരളം’ എന്നാക്കുമ്പോൾ സർവകലാശാലകളടക്കം സ്ഥാപനങ്ങളുടെ പേരിനൊപ്പമുള്ള ‘കേരള’യും മാറും. കേരള നിയമസഭ കേരളം നിയമസഭയാകും. പേരുമാറ്റത്തിൽ അഭിപ്രായംതേടി രാഷ്ട്രപതി സംസ്ഥാനത്തിനയച്ച കരടുബിൽ നിയമസഭ ജൂലായ് ഒന്നിനു രണ്ടുമണിക്കൂർ ചർച്ച ചെയ്യുന്നുണ്ട്. 17-നകം സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കാനാണു നിർദേശം.
ബിൽ പാർലമെന്റ് അംഗീകരിച്ച് നിയമമാകുന്നതോടെ മാത്രമേ എന്നുമുതലാണ് മാറ്റം നടപ്പാക്കേണ്ടത് എന്നറിയാനാവൂ. മാറ്റത്തിന് സമയപരിധിയും നിശ്ചയിക്കും. മലയാളത്തിൽ ’കേരളം’ എന്നുപയോഗിക്കുമ്പോഴും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് ’കേരള’ എന്നാണ്. ഭരണഘടനാ ഭേദഗതി ആവശ്യമായതിനാലാണ് സംസ്ഥാനത്തിെന്റകൂടി അഭിപ്രായം തേടുന്നത്.
സർവകലാശാലകളുടെ പേരിലും കേരളംവരുമെങ്കിലും നിയമം പ്രാബല്യത്തിൽ വരുന്നതിനുമുൻപുള്ള രേഖകളിൽ മാറ്റം ഉണ്ടാകില്ല. എന്നാൽ മുമ്പ് സർട്ടിഫിക്കറ്റുകളിൽ കേരള എന്നു രേഖപ്പെടുത്തിയത് ’കേരളം’ എന്നു കണക്കാക്കണമെന്ന വ്യവസ്ഥയുണ്ടാകും. ഉദാഹരണത്തിന് സർട്ടിഫിക്കറ്റുകളിൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള എന്നത് യൂണിവേഴ്‌സിറ്റി ഓഫ് കേരളം എന്നു പരിഗണിക്കണമെന്ന വ്യവസ്ഥവരും. ’കേരളാ (ആൾട്രേഷൻ ഓഫ് നെയിം) ബിൽ 2026’ എന്നാണ് ബില്ലിന്റെ പേര്. പേരുമാറ്റത്തോട് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും യോജിപ്പാണ്.
പേരുമാറ്റം ആവശ്യപ്പെട്ട് രണ്ടുവർഷം മുൻപ് നിയമസഭ പ്രമേയം പാസാക്കിയതോടെ ഔദ്യോഗിക പേര് ’കേരളം’ എന്നാക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതാണ്. 2023-ൽ നിയമസഭ പ്രമേയം പാസാക്കിയിരുന്നെങ്കിലും നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങൾകാരണം കേന്ദ്രം അംഗീകരിച്ചിരുന്നില്ല.










