ന്യൂഡൽഹി: ‘നൂറ് ശതമാനം’, ‘നൂറ് ശതമാനം ശുദ്ധം’ എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ ലേബലുകൾ, പാക്കേജിംഗ്, പ്രൊമോഷൻ ഉത്‌പന്നങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തുന്നതിന് നിരോധനം. ഫുഡ് സേഫ്‌ടി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) ആണ് ഭക്ഷ്യ കമ്പനികൾ ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗ് രീതികൾ ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സുതാര്യത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. എന്നാലിത് ബിസിനസിലുടനീളം പ്രവർത്തന, നിയന്ത്രണ, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് കമ്പനികൾ ആശങ്കയുയർത്തുന്നത്. ഉത്‌പന്നങ്ങളുടെ ലേബലുകളിൽ വീണ്ടും മാറ്റം വരുത്തണം. ആർട്ട്‌വർക്കുകൾ അപ്‌ഡേറ്റ് ചെയ്യണം. റെഗുലേറ്ററി, ന്യൂട്രീഷൻ അധികൃതരിൽ നിന്ന് പുതിയ അംഗീകാരം ലഭിക്കണം. പ്രിന്റിംഗ് പ്ളേറ്റുകളിൽ മാറ്റം വരുത്തണം. പാക്കേജിംഗ് മെറ്റീരിയലുകളിൽ മാറ്റം വരുത്തണം. ഇത് ഭീമമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.
പൂർത്തിയായ ഉത്പന്നങ്ങൾ വിതരണക്കാർ, ചില്ലറ വ്യാപാരികൾ, ക്വിക്ക്-കൊമേഴ്‌സ് വെയർഹൗസുകൾ എന്നിവയിലൂടെ ഇതിനകം തന്നെ വിറ്റിട്ടുണ്ടാകാം. പഴയ സ്റ്റോക്ക് സമയപരിധിക്ക് മുമ്പ് വിൽക്കുകയോ, പുനർനിർമ്മിക്കുകയോ, തിരികെ വരുത്തുകയോ ചില സന്ദർഭങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമെന്നും കമ്പനികൾ പറയുന്നു.
2025 ജനുവരിയിൽ, 2020ലെ ഭക്ഷ്യ സുരക്ഷയും നിലവാരവും (ലേബലിംഗും പ്രദർശനവും) ചട്ടങ്ങൾ പ്രകാരമുള്ള ഭേദഗതികൾ നടപ്പിലാക്കുന്നതിനുള്ള അവസാന തീയതിയായി എഫ്‌എസ്‌എസ്‌എഐ ജൂലായ് ഒന്ന് പ്രഖ്യാപിച്ചിരുന്നു. വിജ്ഞാപനം മുതൽ നടപ്പാക്കൽ വരെയുള്ള ഏറ്റവും കുറഞ്ഞ പരിവർത്തന കാലയളവ് 180 ദിവസമായിരിക്കണമെന്നും നിർബന്ധമാക്കിയിരുന്നു.











