ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷകൾ പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവി അഭിഷേക് സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.
മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നതോടെയാണ് പരീക്ഷ ഓൺലൈനിലേക്ക് മാറ്റാനുള്ള നീക്കം നടന്നത്. രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യാവലി യഥാർത്ഥ ചോദ്യപേപ്പറിലെ ചില ഭാഗങ്ങൾക്ക് സമാനമാണെന്നതാണ് സംശയം ഉയരാൻ കാരണം.
നീറ്റ് പരീക്ഷയിലെ 720 ചോദ്യങ്ങളിൽ 600 എണ്ണമാണ് ചോദ്യാവലിയലേതുമായി സാദൃശ്യമുള്ളതെന്ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നീറ്റ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്. പരീക്ഷയ്ക്ക് മുൻപ് ഏകദേശം 30,000 ചോദ്യാവലികൾ വിറ്റു പോയിരുന്നു.











