വടക്കഞ്ചേരി: വാഹനം വാടകയ്ക്ക് നൽകി തട്ടിപ്പ് നടത്തുന്ന കൊല്ലം സ്വദേശിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ അഹസ് ജുവൽ (26) ആണ് അറസ്റ്റിലായത്. പണം കൈപ്പറ്റിയശേഷം വാടകയ്ക്ക് നൽകിയ വാഹനം തിരികെക്കൊണ്ടുപോവുകയും വാടകയ്ക്കെടുത്ത ആൾ പരാതിയുമായി വരുമ്പോൾ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതായാണ് പരാതി.
വാഹനം വാടകയ്ക്ക് നൽകാനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകുകയാണ് ആദ്യം ചെയ്യുന്നതെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. വലിയ തുക ഇടപാടുകാരനിൽനിന്ന് വാങ്ങി വാടകക്കാലാവധി കഴിയുമ്പോൾ പണംതിരികെ നൽകുന്ന രീതിയിലുള്ള ഇടപാടാണ് പ്രതി നടത്തിയിരുന്നത്.
രണ്ടുലക്ഷം രൂപ അക്കൗണ്ട് വഴിയും മൂന്നുലക്ഷം രൂപ നേരിട്ടുമായി അഞ്ചുലക്ഷം രൂപയാണ് പ്രതി ഇടപാടുകാരിൽനിന്ന് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വാഹനം വാടകയ്ക്ക് നൽകിയശേഷം വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ്. പിന്തുടർന്ന് പ്രതി വാഹനം തട്ടിയെടുക്കും.വാഹനം വാടകയ്‌ക്കെടുത്തയാൾ പരാതിയുമായെത്തുമ്പോൾ അക്കൗണ്ട് വഴി നൽകിയ പണം മാത്രം തിരികെ നൽകും. നേരിട്ട് നൽകിയ പണത്തിന് തെളിവില്ലാത്തതിനാൽ ഇടപാടുകാർ കേസുമായി മുന്നോട്ടു പോകാതെ പിൻവാങ്ങുകയാണ് പതിവ്.
തട്ടിപ്പിനിരയായ വടക്കഞ്ചേരി വലിയകുളം സ്വദേശി നൽകിയ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അഹസ് ജുവലിന്റെ തട്ടിപ്പ് രീതി കണ്ടെത്തിയത്. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വടക്കഞ്ചേരി എസ്.ഐ. സനീഷ്, എ.എസ്.ഐ. ജൂബി ഇഗ്‌നേഷ്യസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.









