പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം. 11 ലക്ഷം രൂപ ധനസഹായം നല്‍കാൻ തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സ്‌പോണ്‍സര്‍ ചെയ്യും. ഗവിയില്‍ പ്രധാന ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് ഔട്ട്‌പോസ്റ്റും സ്ഥാപിക്കും. ജനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കൊല്ലപ്പെട്ട മേനകയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ മരണത്തിലെ ദുരൂഹത നീങ്ങൂ. യുവതി പീഡനത്തിന് ഇരയായി എന്ന സംശയത്തിലാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം ഗവിയിലെത്തിച്ചു. ഇന്ന് രാവിലെ സംസ്‌കാരം നടക്കും.
ജൂൺ പതിനെട്ടിനാണ് ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ വിനോദ് യുവതിയെ പിന്നിലൂടെ കടന്നുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി അങ്കണവാടിയില്‍ എത്താത്തതിനെ തുടര്‍ന്ന് ഗവിയിലെ ആളുകളും വനപാലകരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തില്‍ കണ്ടെത്തിയത്. കൃത്യത്തിന് ശേഷം വിനോദ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് ഫോറസ്റ്റ് ഓഫീസ് ചെക്ക് പോസ്റ്റില്‍ വെച്ച് വലപാലകര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൃക്‌സാക്ഷി പൊലീസിന് നല്‍കിയ വിവരമാണ് വഴിത്തിരിവായത്. പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയത്.









