തൃശ്ശൂർ: എയിംസ് അനുവദിക്കണമെങ്കിൽ സംസ്ഥാനം ആദ്യം അഞ്ച് സ്ഥലങ്ങൾ കേന്ദ്രത്തിന് കണ്ടെത്തി നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എവിടെ വേണമെങ്കിലും തരാം എന്നല്ല. ഔദ്യോഗികമായി അഞ്ച് സ്ഥലങ്ങൾ പ്രൊപ്പോസ് ചെയ്താൽ തുടർചർച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എയിംസ് കൊണ്ടുവരുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞതിനകത്തും ഒരു അപാകതയുണ്ട്. സ്ഥലം എവിടെ വേണമെങ്കിലും തരാം, നിങ്ങൾ ഇനി അങ്ങ് പ്രഖ്യാപിച്ചോ എന്നല്ല. കേരളത്തിലെ ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കേന്ദ്രത്തിലേക്ക് അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം. അത് അഞ്ച് ജില്ലയായാൽ നല്ലത്. കേരളത്തിന്റെ ആകെയുള്ള വികസന കാഴ്ചപ്പാടോടു കൂടി ഒരു പ്രദേശത്ത് എങ്ങനെ വികസനം പുതുതായി വരുന്നു എന്നതുകൂടി പരിശോധിച്ച് സ്ഥലം പ്രൊപ്പോസ് ചെയ്താൽ, സംസ്ഥാന സർക്കാരുമായി ചർച്ചയ്ക്ക് ശേഷം ഈ സ്ഥലം നിശ്ചയിക്കും. അല്ലാതെ തെരുവ് കച്ചവടം പോലെ ദാ അഞ്ച് സ്ഥലം ഉണ്ട് എടുത്തോ എന്ന് പറയാൻ പറ്റില്ല’, സുരേഷ് ഗോപി പറഞ്ഞു.








