വാഷിങ്ടൺ: കേപ് വെർദെയ്‌ക്കെതിരായ സ്‌പെയിനിന്റെ 2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൂപ്പർ താരം ലാമിൻ യമാൽ ആദ്യ ഇലവനിൽ ഉണ്ടാകില്ല. പകരക്കാരുടെ ബെഞ്ചിലായിരിക്കും സ്ഥാനമെന്ന് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ അറിയിച്ചു. ഏപ്രലിലേറ്റ പരിക്കിനുശേഷം 18-കാരനായ താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. കേപ് വെർദെയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങുമെന്നാണ് പ്രതീക്ഷ.
യമാൽ മത്സരത്തിന് സജ്ജനാണെങ്കിലും ആദ്യ ഇലവനിൽ കളിക്കില്ലെന്നും, കുറച്ചു മിനിറ്റുകൾ കളിക്കാൻ താരം പൂർണ ആരോഗ്യവാനാണെന്നും ലാ ഫ്യൂന്റെ വ്യക്തമാക്കി. പരിക്കിന്റെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും വിങ്ങർമാരായ നിക്കോ വില്യംസ്, വിക്ടർ മുനോസ് എന്നിവരും പകരക്കാരുടെ ബെഞ്ചിലായിരിക്കും. ചരിത്രത്തിലാദ്യമായാണ് റയൽ മാഡ്രിഡിന്റെ ഒരൊറ്റ താരംപോലുമില്ലാതെ സ്‌പെയിൻ ഒരു ലോകകപ്പിനിറങ്ങുന്നത്. ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്‌പെയിൻ. ലോകകപ്പിലെ ഏറ്റവും മികച്ച ടീം സ്‌പെയിനാണെന്ന് പറഞ്ഞ കോച്ച്, കളിക്കാരുടെ നിലവാരം അളക്കാൻ താൻ ഒഴിവാക്കേണ്ടി വന്ന കളിക്കാരുടെ പട്ടിക നോക്കിയാൽ മതിയെന്നും കൂട്ടിച്ചേർത്തു. ലോകകപ്പിൽ കന്നിപ്പോരാട്ടത്തിന് ഇറങ്ങുന്ന കേപ് വെർദെയ്ക്കെതിരെയുള്ള മത്സരത്തിനുശേഷം ഗ്രൂപ്പ് എച്ചിൽ സൗദി അറേബ്യ, യുറഗ്വായ് എന്നിവരെയാണ് സ്‌പെയിൻ നേരിടുക.











