ന്യൂഡൽഹി: 2026 ഫിഫാലോകകപ്പ് തുടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ കാൽപ്പന്ത് ആരാധാകർ ഓരോ മത്സരവും കാണാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലോകകപ്പ് ഇന്ത്യയിലെ ഓദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈമന്റ് സ്വന്തമാക്കി. ടൂർണമെന്റ് എവിടെ കാണുമെന്ന ഇന്ത്യൻ കാൽപ്പന്ത് ആരാധകരുടെ ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ വിപണികളിലൊന്നായിട്ടും സംപ്രേഷണ കരാർ അവസാന നിമിഷം വരെ വൈകിയത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ പുതിയ കരാറിലൂടെ സീ എന്റർടൈമെന്റ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ഫിഫയുമായുള്ള പുതിയ കരാർ പ്രകാരം 2026 ലോകകപ്പ് മാത്രമല്ല 2034 വരെയുള്ള ഫിഫയുടെ മറ്റ് ടൂർണമെന്റുകളുടെയും സംപ്രേഷണാവകാശം സീ ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത ഒരു പതിറ്റാണ്ടുകാലം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും രാജ്യത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സീ ഗ്രൂപ്പിന് കഴിയും. കായിക രംഗത്തെ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ സ്പോർട്ർസ് ചാനലുകളും ശൃംഖല അവതരിപ്പിച്ചു. യുണൈറ്റ്8 സ്‌പോർട്സ് 1, യുണൈറ്റ് 8 സ്‌പോർട്സ് 1 എച്ച്ഡി, യുണൈറ്റ് 8 സ്‌പോർട്സ് 2, യുണൈറ്റ് 8 സ്‌പോർട്സ് 2 എച്ച്ഡി എന്നിവയാണ് ചാനലുകൾ.
ഒടിടി പ്ലാനുകൾമൊബൈലിലും ലാപ്‌ടോപ്പിലും കളി കാണാൻ ആഗ്രഹിക്കുന്നവർക്കായി സീ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ5’ രണ്ട് പ്രത്യേക സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ പ്ലാനിന് 799 രൂപയും ഒരു വർഷത്തെ പ്ലാനിന് 1,699 രൂപയുമാണ് സബ്സ്‌ക്രിപ്ഷൻ തുക.നിങ്ങൾക്ക് സീ ചാനലുകളോ സീ5 സബ്സ്‌ക്രിപ്ഷനോ ഇല്ലെങ്കിലും നിരാശരാകണ്ട. ഇന്ത്യയുടെ പൊതുമേഖലാ ചാനലായ ദൂരദർശനിൽ ടൂർണമെന്റിലെ തിരഞ്ഞെടുത്ത പ്രധാന മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ഡിഡി ഫ്രീ ഡിഷ് ഉപഭോക്താക്കൾക്ക് മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കും.ജൂൺ 11ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഡിഡി സ്‌പോർട്സ് സംപ്രേഷണം ചെയ്യും, ജൂൺ 12 ന് പുലർച്ചെ 12:30 നാണ് ഇന്ത്യയിൽ ഇത് സംപ്രേഷണം ചെയ്യുക. ജൂലായ് 9, 10, 11 തീയതികളിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ, ജൂലായ്-14, 15 തീയതികളിൽ നടക്കുന്ന സെമി പോരാട്ടങ്ങൾ. ജൂലായ് 19ന് നടക്കുന്ന ഫൈനൽ എന്നിവ ഡിഡി സ്‌പോർട്സിൽ തത്സമയം കാണാൻ കഴിയും.










