തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സ്വയം തിരുത്തലിനായി ജനങ്ങളുടെ അഭിപ്രായം തേടാൻ സിപിഎം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം മുൻകൂട്ടി കാണുന്നതിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന വിമർശനം അദ്ദേഹം പരസ്യമായി സമ്മതിച്ചു.കേരളത്തിന്റെ സത്പാരമ്പര്യങ്ങൾ നിലനിർത്തി മുന്നോട്ട് നയിക്കുന്നതിനും നിലവിലെ വെല്ലുവിളികളെ നേരിടുന്നതിനും പാർട്ടി അനുഭാവികൾക്കും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിനും നിർദേശങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിർദേശങ്ങൾ അറിയിക്കുന്നതിനായി 7999477168 എന്ന വാട്സ്ആപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയിൽ ഐഡിയും ഉപയോഗപ്പെടുത്താം. ഈ കാലഘട്ടം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എങ്ങനെ വിജയകരമായി നേരിടാം എന്ന കാര്യത്തിൽ എല്ലാവർക്കും അഭിപ്രായം അറിയിക്കാം.
ലോകവ്യാപകമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വലതുപക്ഷ സ്വാധീനം കേരളത്തിലെ ചിന്താമണ്ഡലത്തെയും ബാധിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ വിലയിരുത്തി. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവേ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയിട്ടുണ്ടെങ്കിലും നിർമാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ചില പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ സാധിക്കാത്തത് ജനങ്ങളിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. താഴെത്തട്ടിൽ നടത്തിയ പരിശോധനകളിൽ ഈ അസംതൃപ്തി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.







