കുഴൽമന്ദം (പാലക്കാട്): പെരുങ്കുന്നത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. കുഴൽമന്ദം പെരുങ്കുന്നം തെക്കേക്കരയിൽ രാമദാസ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചിതലി എടക്കാട്ടിൽ സ്വകാര്യ വ്യക്തിയുടെ കിണർ നന്നാക്കുന്നതിനിടെയായിരുന്നു അപകടം.
കിണർ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കമ്പി തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടവിവരമറിഞ്ഞ് ആലത്തൂർ അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തത്. കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. അംബികയാണ് ഭാര്യ. ആദി കൃഷ്ണൻ, ആദിത്യൻ എന്നിവർ മക്കളാണ്. ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവർ സഹോദരങ്ങളാണ്.








