പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാജ്യത്തിനെതിരായ കുറ്റകൃത്യം എന്ന് കോടതി. സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരാമർശം. പെട്ടെന്നുണ്ടായ ആക്രമണത്തിന്റെ ഭാഗമല്ല ഇതെന്നും നടന്നത് ആസൂത്രിത ആക്രമണം ആണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വാടക കാറുകള്‍ നശിപ്പിച്ചത് പൊതുമുതല്‍ നശിപ്പിച്ച വകുപ്പില്‍ വരുമെന്നും കോടതി കോടതി വ്യക്തമാക്കി
സർക്കാർ സംവിധാനങ്ങൾക്ക് എതിരായ അക്രമമാണ് നടന്നിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും ഇനിയും ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള പ്രോത്സാഹനമാകുമിതെന്നും കോടതി ഉത്തരവിൽ പറയുന്നു.
മാധ്യമങ്ങളിലൂടെ ഈ നാട് മുഴുവന്‍ പ്രതികളുടെ കുറ്റകൃത്യം കണ്ടതാണ്. സമൂഹത്തിന് വലിയ ഞെട്ടലുണ്ടാക്കിയ സംഭവമാണിത്.ഇത് അപൂര്‍വ കേസായാണ് പരിണഗിക്കേണ്ടത്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ പ്രതികള്‍ക്ക് സമാന ആക്രമണം ആവര്‍ത്തിക്കാന്‍ പ്രോത്സാഹനം നല്‍കും, ആക്രമണത്തിന് ഇരയായവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. അക്രമത്തിന് ഇരയായവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ കോടതിക്ക് ആവില്ല. സംവിധാനങ്ങള്‍ക്ക് എതിരായ അക്രമമായാണ് ഈ കുറ്റകുത്യത്തെ കാണേണ്ടത്. ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശം തന്നെയായിരുന്നു പ്രതികള്‍ക്ക് ഉണ്ടായിരുന്നത്.







