സിങ്കപ്പുർ: എജുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവ് ശിക്ഷ. കോടതി ഉത്തരവുകൾ ലംഘിച്ചതിന് സിങ്കപ്പുർ കോടതിയാണ് ബൈജുവിന് തടവ് ശിക്ഷ വിധിച്ചത്.
സിങ്കപ്പുർ കോടതിയുടെ ഉത്തരവുകൾ രവീന്ദ്രൻ ആവർത്തിച്ച് ലംഘിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിൽ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളാണ് അദ്ദേഹം ലംഘിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്.
അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും, 90,000 സിങ്കപ്പുർ ഡോളറിന് (ഏകദേശം 70,500 യുഎസ് ഡോളർ) തുല്യമായ നിയമപരമായ ചെലവുകൾ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒരു അനുബന്ധ കമ്പനിയിലെ ഓഹരികൾ കൈവശം വെച്ചിരുന്ന ബിയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ വിവിധ രാജ്യങ്ങളിലെ വിദേശ നിക്ഷേപകർ ബൈജുവിനെതിരെ നിയമപരമായി നീങ്ങിയിട്ടുണ്ട്. ബൈജു രവീന്ദ്രൻ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.








