കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ മുന്നോട്ട് കുതിച്ച സ്വർണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 116960 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 40 രൂപ കുറഞ്ഞ് 14620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 12,010 രൂപയും (8 ഗ്രാമിന് 96,080) വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.
പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്ന സാഹചര്യം സ്വർണവിലയിലും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്‍. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുത്തനെ ഉയർന്നതോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കാൻ സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു. സ്വർണ്ണം വാങ്ങുന്നതിനായുള്ള ചെലവഴിക്കലുകൾ പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് തടയാൻ രാജ്യം ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിനായുള്ള ഡിമാൻഡിൽ വന്ന പ്രകടമായ കുറവ് വില താഴാൻ ഒരു പ്രധാന കാരണമായിട്ടുണ്ട്. യുദ്ധസാഹചര്യങ്ങളിൽ സാധാരണയായി സ്വർണ്ണവില കുതിച്ചുയരാറാണ് പതിവെങ്കിലും നിലവിൽ വിപണിയിൽ വലിയ തോതിലുള്ള ലാഭമെടുപ്പ് നടക്കുന്നുണ്ട്. ഉയർന്ന വിലയിൽ സ്വർണ്ണം വിറ്റഴിച്ച് പണമാക്കാൻ തുടങ്ങിയത് വില കൂടുതൽ ഉയരാതെ പിടിച്ചുനിർത്താൻ സഹായിക്കുന്നു.
കൂടാതെ, രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചതും ഇന്ധന ഉപഭോഗത്തിൽ വന്ന കുറവും സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ ബാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റ ഭീഷണിയുള്ളതിനാൽ സ്വർണ്ണം പോലുള്ള ആഡംബര വസ്തുക്കൾ വാങ്ങുന്നത് തൽക്കാലത്തേക്ക് നീട്ടിവെക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നതും വിലയിടിവിന് ആക്കം കൂട്ടുന്നു.
നിലവിൽ സ്വർണ്ണവിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ ഉപരോധവും പശ്ചിമേഷ്യൻ സംഘർഷങ്ങളും തുടരുന്നിടത്തോളം കാലം ആഗോള വിപണിയിൽ അസ്ഥിരത നിലനിൽക്കുമെന്നും അതിനാൽ വരും ദിവസങ്ങളിലും വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് സാദ്ധ്യതയുണ്ടെന്നുമാണ് വിദഗ്ധർ നല്‍കുന്ന സൂചന.










