ഇന്നുമുതൽ നിങ്ങളുടെ സിബിൽ സ്കോർ റിപ്പോർട്ടിലും ബാങ്കുകളുടെ പ്രവർത്തനങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർണായകമായ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.
ആഴ്ച തോറുമുള്ള അപ്ഡേഷനാണ് ആദ്യത്തെ മാറ്റം. മുമ്പ് ബാങ്കുകൾ നിങ്ങളുടെ ലോൺ അടവുകളുടെ വിവരങ്ങൾ മാസത്തിലൊരിക്കൽ മാത്രമാണ് സിബിൽ ബ്യൂറോകൾക്ക് കൈമാറിയിരുന്നത്. എന്നാൽ ഇനി മുതൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ നിങ്ങളുടെ റീപേയ്‌മെന്റ് വിവരങ്ങൾ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം. ഇതിലൂടെ നിങ്ങൾക്ക് പുതിയ ലോണുകൾക്ക് അപേക്ഷിക്കുമ്പോഴുണ്ടാകുന്ന അനാവശ്യ താമസം ഒഴിവാക്കാൻ സഹായകമാകും.
തെറ്റുകൾ തിരുത്താൻ വൈകിയാൽ ബാങ്ക് പിഴ നൽകണമെന്നുള്ളതാണ് രണ്ടാമത്തെ മാറ്റം. നിങ്ങളുടെ സിബിൽ റിപ്പോർട്ടിൽ വന്നിട്ടുള്ള തെറ്റായ വിവരങ്ങൾ തിരുത്താൻ പരാതി നൽകിയാൽ 30 ദിവസത്തിനകം ബാങ്കുകൾ അത് പരിഹരിക്കണം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ തിരുത്തിയില്ലെങ്കിൽ, 30 ദിവസത്തിന് ശേഷമുള്ള ഓരോ ദിവസത്തിനും ഉപഭോക്താവിന് 100 രൂപ വീതം നഷ്ടപരിഹാരം ബാങ്ക് നൽകണം.
ക്രെഡിറ്റ് സ്കോർ കണക്കാക്കാൻ കൂടുതൽ സുതാര്യവും കൃത്യവുമായ പുതിയ എഐ അധിഷ്ഠിത മോഡലുകൾ ക്രെഡിറ്റ് ബ്യൂറോകൾ ഉപയോഗിച്ചുതുടങ്ങുമെന്നതാണ് മൂന്നാമത്തെ മാറ്റം. ഇതിലൂടെ ഒരാളുടെ നിലവിലുള്ള ലോണുകൾ മാത്രമല്ല, അയാളുടെ മൊത്തത്തിലുള്ള സാമ്പത്തിക അച്ചടക്കവും കൃത്യമായി വിലയിരുത്തപ്പെടും. ഇതനുസരിച്ച് നിങ്ങളുടെ നിലവിലെ സ്കോറിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
നിങ്ങളുടെ പേരിൽ എവിടെയെങ്കിലും ലോണിനായോ ക്രെഡിറ്റ് കാർഡിനായോ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്പോൾത്തന്നെ നിങ്ങളുടെ മൊബൈലിലോ ഇമെയിലിലോ അലേർട്ടുകൾ ലഭിക്കുമെന്നതാണ് അടുത്തമാറ്റം. ഇതിലൂടെ നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും വ്യാജമായി നിങ്ങളുടെ ഐഡി ഉപയോഗിച്ച് ലോൺ എടുക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ അത് തടയാൻ ഈ സംവിധാനം സഹായിക്കും.
പല ബാങ്കുകളിൽ മാറി മാറി ലോണിന് അപേക്ഷിച്ച് അത് നിരസിക്കപ്പെടുന്നത് സിബിൽ സ്കോറിനെ നെഗറ്റീവായി ബാധിക്കാറുണ്ട്. പുതിയ നിയമപ്രകാരം, ലോൺ അപേക്ഷകൾ നിരസിക്കപ്പെടുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം ബാങ്കുകൾ ക്രെഡിറ്റ് ബ്യൂറോകളെ അറിയിക്കണം. ഇത് ഉപഭോക്താക്കൾക്ക് തങ്ങളുടെ റിപ്പോർട്ടിലെ പോരായ്മകൾ കൃത്യമായി മനസിലാക്കി തിരുത്താൻ അവസരം നൽകും. പുതിയ മാറ്റങ്ങൾ വായ്പയെടുക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണവും സുതാര്യതയും നൽകുന്നതാണ്.







