റിയാദ്: ഒടുവിൽ സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിർണായക മത്സരത്തിൽ ദമാക് എഫ്.സി.യോട് ഒന്നിനെതിരേ നാല് ഗോളുകൾക്ക് ജയിച്ചതോടെയാണ് അൽ നസർ കിരീടമുറപ്പിച്ചത്. മൂന്നര വർഷമായി സൗദി ക്ലബ്ബിൽ തുടരുന്ന പോർച്ചുഗീസ് താരം ഇതാദ്യമായാണ് സൗദി പ്രോ ലീഗ് കിരീടം നേടുന്നത്. കിരീട പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന അൽ ഹിലാൽ രണ്ട് പോയിന്റ് മാത്രം പിന്നിലായി രണ്ടാമത് നിലകൊള്ളുന്നു.
മത്സരത്തിൽ രണ്ട് ഗോളുകൾ നേടി റൊണാൾഡോ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചു. ആദ്യപകുതിയിൽ അൽ നസർ രണ്ടു ഗോളുകൾ നേടി ലീഡ് ചെയ്‌തെങ്കിലും ദമാക് ഒരു ഗോൾ തിരിച്ചടിച്ച് സമ്മർദമേറ്റി. 33-ാം മിനിറ്റിൽ സാദിയോ മാനേയാണ് അൽ നസറിനെ ആദ്യം മുന്നിലെത്തിച്ചത്. 51-ാം മിനിറ്റിൽ കിങ്സ്ലി കോമാനും നിറയൊഴിച്ചതോടെ അൽ നസറിന് രണ്ടുഗോളിന്റെ ലീഡായി. 57-ാം മിനിറ്റിൽ മോർട്ടായെ സില്ലയുടെ ഗോളിൽ ദമാക് തിരിച്ചുവരവിന് ശ്രമിച്ചു.
എന്നാൽ 63-ാം മിനിറ്റിൽ തന്റെ ട്രേഡ്മാർക്ക് ഫ്രീ കിക്കിലൂടെ റൊണാൾഡോ ടീമിന് ആശ്വാസം നൽകി. പിന്നീട് 81-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായി വലയിലെത്തിച്ച് അദ്ദേഹം വിജയം ഉറപ്പിച്ചു. ഇതോടെ ഇംഗ്ലണ്ട്, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങൾക്കൊപ്പം സൗദി ലീഗ് കിരീടവും റൊണാൾഡോയുടെ അക്കൗണ്ടിലെത്തി.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ബെഞ്ചിലിരുന്ന 41-കാരനായ റൊണാൾഡോ, തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിൽ വികാരാധീനനായി കണ്ണീർ വാർക്കുന്ന കാഴ്ച ആരാധകരെ ആവേശത്തിലാഴ്ത്തി. 2023 ജനുവരിയിലാണ് റൊണാൾഡോ അൽ നസറിലെത്തിയത്.










