എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മായമില്ലാത്തതും വിഷമുക്തവുമായ ഉൽപ്പന്നങ്ങൾ, ഓരോ വാർഡിലും ഹോംഷോപ്പുകൾ സ്ഥാപിച്ച്, സ്ഥിരമായി വീടുകളിൽ എത്തിച്ചു നൽകുന്ന ഉൽപാദന – വിപണന ശൃംഖലയാണ് ഹോംഷോപ്പ് പദ്ധതി.പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ളോക്ക് തലത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇന്ന് വെള്ളിയാഴ്ച എടപ്പാളില്‍ നടക്കും.ശനിയാഴ്ച വട്ടംകുളത്തും,തിങ്കളാഴ്ച തവനൂരും,ചൊവ്വാഴ്ച കാലടിയിലും കാലത്ത് 10 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ഹോംഷോപ്പ് തൊഴില്‍മേള നടക്കുക. ഓരോ ഗ്രാമപഞ്ചായത്തിലും ഒന്നിലധികം ഉൽപാദന യൂണിറ്റുകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടായിവരുന്നു.അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കപ്പെടുന്നു.ഉൽപ്പാദനരംഗത്ത് എന്നപോലെ വിപണന രംഗത്തും വനിതകൾക്ക് സ്ഥിരം ജോലിയും സ്ഥിരവരുമാനവും ഉറപ്പാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ‘നല്ലതു വാങ്ങുക നന്മ ചെയ്യുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാശ്രയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ശീലമാക്കണമെന്ന് അയൽക്കൂട്ട തലം വരെ ക്യാമ്പയിൻ ചെയ്യും.
സിഡിഎസ് ലെവൽ കോ-ഓർഡിനേറ്റർമാർ, വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാർ, ഹോംഷോപ്പ് ഉടമകൾ എന്നിങ്ങനെ ഓരോ ഗ്രാമപഞ്ചായത്തിലും നൂറിലധികം പേർക്ക് വിപണനരംഗത്ത് മാത്രം തൊഴിൽ ലഭ്യമാകും. ഓരോ വാർഡിലും ചുരുങ്ങിയത് നാല് ഹോംഷോപ്പുകളെങ്കിലും സ്ഥാപിക്കും. നാല്പതിലേറെ ഉല്പാദനയൂണിറ്റുകൾ ഇപ്പോൾതന്നെ പദ്ധതിയിൽ അംഗമായിട്ടുണ്ട്. അമ്പതിനടുത്തു ഉൽപ്പന്നങ്ങൾ തുടക്കത്തിൽ തന്നെ വീടുകളിലെത്തിക്കും.
നിലവിൽ മലപ്പുറം ജില്ലയിലെ 11 ബ്ലോക്കുകളിലാണ് പദ്ധതി പ്രവർത്തിച്ചു വരുന്നത്. ഉൽപാദന വിപണന രംഗങ്ങളിലായി ആയിരത്തിലധികം വനിതകൾക്ക് സ്ഥിരം ജോലിയും സുസ്ഥിര വരുമാനവും ഉറപ്പുവരുത്തുന്നതിന് ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം കൊണ്ടുതന്നെ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം തന്നെ ജില്ലയിലെ 15 ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.







