റിയോ ഡി ജനൈറോ: ജൂണിൽ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോൾ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ കോച്ച് കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് 34-കാരനായ നെയ്മർ ടീമിൽ ഇടംനേടി. നെയ്മറിന്റെ ഫിറ്റ്‌നസിനെച്ചൊല്ലി നിരീക്ഷകർക്കിടയിൽ സംശയങ്ങൾ നിലനിന്നിരുന്നെങ്കിലും താരത്തിന്റെ അനുഭവസമ്പത്തിലും കളിമിടുക്കിലും കോച്ച് വിശ്വാസമർപ്പിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയർ, റഫിഞ്ഞ തുടങ്ങിയ പ്രമുഖ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ, 2023 ഒക്ടോബറിലുണ്ടായ ലിഗമെന്റ് പരിക്കിന് ശേഷം പൂർണ കായികക്ഷമത തിരിച്ചുപിടിക്കാൻ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. 2025 മേയിൽ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റാലിയൻ കോച്ച് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത്.
യുവതാരങ്ങളായ എൻഡ്രിക് (ലിയോൺ), രായൻ (ബോൺമൗത്ത്) എന്നിവർ തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പ് പ്രവേശനമാണ് ആഘോഷിക്കുന്നത്. വിനീഷ്യസ് ജൂനിയർ, റഫിഞ്ഞ എന്നീ സൂപ്പർ താരങ്ങളും ടീമിലുണ്ട്. എന്നാൽ പരിക്കേറ്റ റോഡ്രിഗോ, എസ്റ്റെവാവോ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയാണ്. കോച്ച് കാർലോ ആൻസലോട്ടിയുമായുള്ള കരാർ 2030 വരെ നീട്ടിയതായും ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി.
ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സൺ, വെവേർട്ടൻ.
പ്രതിരോധ നിര: അലക്‌സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനിസ്, വെസ്ലി, മാർക്കിന്യോസ്, ഗബ്രിയേൽ മഗൽഹായസ്, ഡഗ്ലസ് സാന്റോസ്.
മധ്യനിര: ബ്രൂണോ ഗ്വിമാറെസ്, കസെമിറോ, ഡാനിലോ, ഫാബിഞ്ഞോ, ലൂക്കാസ് പക്വെറ്റ.
മുന്നേറ്റ നിര: എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫിഞ്ഞ, വിനീഷ്യസ് ജൂനിയർ, ലൂയിസ് ഹെന്റിക്ക്, നെയ്മർ, റയൻ.











