കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ അന്വേഷണത്തെ കുറിച്ച് സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി തീർപ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലേ എന്നും കൊലപാതകമെന്ന് സംശയിക്കാൻ എന്താണ് കാരണമെന്നുമായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആശങ്കപ്പെടാൻ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. നവീൻ ബാബു മരിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത് എന്നത് പുറത്തു വന്നിട്ടില്ലെന്ന് ഹർജിക്കാർ പറഞ്ഞു.