തിരുവനന്തപുരം:കേരളത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ബസ് യാത്ര നടപ്പിലാക്കുന്നതിന് മുന്നോടിയായി കെഎസ്ആർടിസി വിവരശേഖരണം ആരംഭിച്ചു. ഇതിനായി ഇന്നു (മെയ് 9) മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടിക്കറ്റുകൾ നൽകിത്തുടങ്ങി.കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ (ETM) യാത്രക്കാരുടെ ലിംഗഭേദം രേഖപ്പെടുത്തി വേണം ഇനി മുതൽ ടിക്കറ്റ് നൽകാൻ. ഇതിനായി മെഷീനുകളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കെഎസ്ആർടിസി ഉപയോഗിക്കുന്ന സ്ത്രീ യാത്രക്കാരുടെ കൃത്യമായ കണക്ക് ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് മുൻകൂട്ടി കണക്കാക്കാൻ ഈ വിവരങ്ങൾ സഹായിക്കും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രാഹുൽ ഗാന്ധിയാണ് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. കർണാടകയിലെ ‘ശക്തി’ പദ്ധതിയുടെ മാതൃകയിൽ ഇത് നടപ്പിലാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം.നിലവിൽ ടിക്കറ്റ് നിരക്കിൽ മാറ്റമില്ലെങ്കിലും, പുതിയ സർക്കാർ ഔദ്യോഗികമായി ചുമതലയേൽക്കുന്നതോടെ സൗജന്യ യാത്ര സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന.കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഈ വലിയ ക്ഷേമപദ്ധതി എങ്ങനെ നടപ്പിലാക്കും എന്നതിനെ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ വീക്ഷിക്കുന്നത്.











