മുംബൈ:മുംബൈയിലെ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ ദൊകാഡിയ (35), ഇവരുടെ മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനെത്തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം
ഏപ്രിൽ 25-ന് രാത്രി പത്തരയോടെ ഇവർ ബന്ധുക്കൾക്കൊപ്പം ബിരിയാണി കഴിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് ബന്ധുക്കൾ മടങ്ങിയ ശേഷം, ഒന്നരയോടെ കുടുംബത്തിലെ നാലുപേർ തണ്ണിമത്തൻ കഴിച്ചതായി പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ഇവർക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് ഇവരെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഇളയ മകൾ സൈനബ് ആണ് ആദ്യം മരിച്ചത്. രാത്രി പിതാവ് അബ്ദുള്ളയും മരിച്ചു. പിന്നീട് മാതാവും മൂത്ത മകളും മരണത്തിന് കീഴടങ്ങി. ഭക്ഷ്യവിഷബാധയേറ്റതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.
സംഭവത്തിൽ ജെ.ജെ മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും രാസപരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു






