ബംഗളൂരുവിൽ യുവാവിന്റെ കണ്ണും കൈകാലുകളും കെട്ടി കത്തിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തുമകുരു സ്വദേശി കിരണാണ് (27 ) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ കാമുകി പ്രേമയെ (27 ) അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പ്രതി, കിരണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നത്. ഇരുവരും രണ്ടുവർഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ കഴിഞ്ഞ ദിവസം കിരൺ പ്രതിയുടെ പ്രണയാഭ്യർത്ഥ നിരസിച്ചിരുന്നു. ഇതാണ് പ്രേമയെ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീട്ടുകാരെല്ലാം ജോലിക്ക് പോയതോടെ പ്രേമ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലെന്നും വന്നാൽ ഒരു ‘സർപ്രൈസ്’ തരാമെന്നും പറഞ്ഞാണ് യുവതി വിളിച്ചുവരുത്തിയത്. ഒരുമിച്ച് സമയം ചെലവഴിക്കാമെന്നും വാഗ്ദാനംനൽകി. ഇതോടെ കിരൺ പ്രേമയുടെ വീട്ടിൽ എത്തുകയായിരുന്നു. ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് പ്രതി കിരണിനോട് പറയുകയും തുടർന്ന് യുവാവിന്റെ കൈകാലുകൾ കെട്ടിയിടുകയുമായിരുന്നു. തുടർന്ന് പ്രേമ കിരണിന്റെ ദേഹത്തേക്ക് സൂക്ഷിച്ചുവച്ചിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ട അയൽവാസികളാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കിരണിനെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.കിരൺ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രേമ ആദ്യം പോലീസിന് മൊഴിനൽകിയത്. സംഭവം നടക്കുമ്പോൾ താൻ കുളിമുറിയിലായിരുന്നുവെന്നും നിലവിളി കേട്ടാണ് സംഭവമറിഞ്ഞതെന്നും പറഞ്ഞിരുന്നു. യുവതിയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ പോലീസിന് സംശയമുണ്ടായി. തുടർന്ന് പ്രേമയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കിരണിനെ തീകൊളുത്തിയ ശേഷം ഇതിന്റെ ദൃശ്യങ്ങൾ പ്രേമ മൊബൈൽഫോണിൽ പകർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.










