മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്. എട്ട് പേരുടെ മൃതദേഹവും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തി.
മൂന്ന് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്‍ (54) – പഴയന്നൂര്‍ സ്വദേശി, വാസുദേവന്‍ (54) പാലക്കാട് കുമരനല്ലൂര്‍ സ്വദേശി, സുവിന്‍ (40) കുണ്ടന്നൂര്‍ സ്വദേശി – എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. സതീശ് (46), ബാബു (56), വിഷ്ണു (30), പ്രവീണ്‍ (45), രാജേഷ് (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ഹരി (40), ബാബു (57) എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീപ്പൊള്ളല്‍ ഐസിയുവില്‍ ചികിത്സയിലുള്ളത്. സുഭദ്ര ( 68 ), ഭവാനി (65), സുന്ദരന്‍ (46) എന്നിവരുടെ പരുക്ക് ഗുരുതരമല്ല.
അപകട സമയം സംഭവ സ്ഥലത്ത് 42 പേര്‍ ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷി വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും സ്‌ഫോടനം ഉണ്ടായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു.
മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, പി രാജീവ്, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍ എംപി എന്നിവര്‍ സംഭവ സ്ഥലത്തെത്തി. മന്ത്രി കെ രാജന്‍ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ഉടന്‍ എത്തും. കെ സി വേണുഗോപാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി.
വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226 എന്നിങ്ങനെയാണ് നമ്പരുകള്‍. ഫൊറന്‍സിക് വകുപ്പിന്റെ പരിശോധന തുടരുന്നുവെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. രക്ഷാദൗത്യത്തിന് റോബോട്ടുകളെ കൂടി എറണാകുളത്ത് നിന്നും എത്തിക്കുമെന്ന് സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ ട്വന്റിഫോറിനോട് പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും നിതിന്‍ അഗര്‍വാള്‍ വ്യക്തമാക്കി








