വനിത സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതി ബില്‍ പാസാകാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.ഭരണഘടനാ ഭേദഗതി ആയിരുന്നതിനാല്‍ ബില്ലുകള്‍ പാസാകാന്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവില്‍ ബില്ല് പരാജയപ്പെട്ടു.
131ാം ഭരണഘടന ഭേദഗതി ബില്ലിനൊപ്പം അല്ലാതെ മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്ര ഭരണ പ്രദേശ നിയമഭേദഗതി ബില്ലും കൊണ്ടുവരാന്‍ സാധിക്കില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. ഇതോടെ മൂന്ന് ബില്ലുകള്‍ക്കും ലോക്‌സഭ കടക്കാനായില്ല.
പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രണ്ട് ദിവസം നീണ്ടു നിന്ന ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനമാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയത്.അതേസമയം ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തത് തിരഞ്ഞെടുപ്പില്‍ പ്രചരണ ആയുധമാക്കാനാണ് ബിജെപി നീക്കം.
പ്രതിപക്ഷത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.







