തൃശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ലോറി ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. ക്ലീനറാണ് അപകടസമയത്ത് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. കണ്ണൂർ ആലങ്ങാട് സ്വദേശിയായ അലക്സ് എന്നയാളാണ് ലോറിയുടെ ക്ലീനർ. ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. അലക്സിനെയും, ഡ്രൈവറായ കണ്ണൂർ സ്വദേശി ജോസ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം, അപകടത്തിൽ 5 പേർ മരിച്ചു, 7 പേർക്ക് പരിക്ക്. നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ 2കുട്ടികളുണ്ടെന്നാണ് വിവരം. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. തൃശൂർ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറിയായിരുന്നു അപകടം. പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് അപകടത്തിന് കാരണമായത് . സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു.