ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിനകത്ത് ദുരൂഹ സാഹചര്യത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റാൻഡിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിലാണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ പേരും വിവരവും തിരിച്ചറിയാത്ത ആളുടെ മൃതദേഹം കാണപ്പെട്ടത്. കൊലപാതകമാണെന്ന നിഗമനത്തിൽ ഇദ്ദേഹത്തോടൊപ്പം കാണാറുള്ള സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ് നടക്കാറുള്ള 50ന് മുകളിൽ പ്രായമുള്ള വ്യക്തിയാണ് മരിച്ചത്.ചൊവാഴ്ച പുലർച്ചെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെടുന്നത്. മൃതദേഹത്തിന് സമീപത്തായി വലിയ കല്ലും കണ്ടെത്തിയിട്ടുണ്ട്. തലക്കേറ്റ ഗുരുതരമായ പരിക്കും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത കല്ലും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മരിച്ച വ്യക്തിക്കൊപ്പം കാണാറുള്ള സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.സ്റ്റാൻഡിനകത്തുള്ള സി.സി.ടി.വിയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വയോധികനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസിനെ കൂടാതെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.










