ചങ്ങരംകുളം:വിഷുവെത്തിയതോടെ കണിയൊരുക്കാനുള്ള വെള്ളരിയും കൊന്നപ്പൂക്കളും ഒരുക്കാനുള്ള ഓട്ടത്തിലാണ് വിശ്വാസികള്‍.ഇതിനിടെ വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയാണ് പന്താവൂര്‍ സ്വദേശിയായ പുഷ്പാകരനും കുടുംബവും. കേട് വരാതിരിക്കാന്‍ ലോറി എത്തിച്ച് അതിന് മുകളില്‍ കയറി നിന്നാണ് പുഷ്പാകരനും മകൻ മഹേഷും സഹോദരീ പുത്രൻ രതീഷും ചേർന്ന് കൊന്നപ്പൂ പൊട്ടിച്ചെടുത്തത്.കൊന്ന മരത്തിന് ബലം കുറവായതിനാല്‍ മരത്തിന് മുകളില്‍ കയറി പൂവ് പറിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ലോറിക്ക് മുകളിൽ നിന്ന് പൂവ് പൊട്ടിച്ചെടുത്തത്.കൗതുകംനിറഞ്ഞ കാഴ്ച കണ്ട് നിരവധി യാത്രക്കാരാണ് കൊന്നപ്പൂ സ്വന്തമാക്കാന്‍ എത്തിയത്. പല ഭാഗത്തും കൊന്നപ്പൂ നേരത്തെ തന്നെ ഉണ്ടായതിനാൽ കൊഴിഞ്ഞ് പോയിരുന്നു.എന്നാല്‍ ഈ കൊന്നമരത്തില്‍ ധാരാളം പൂക്കള്‍ നിറഞ്ഞ് നിന്നതിനാല്‍ എത്തിയവര്‍ക്കെല്ലാം പൂക്കള്‍ കൊടുക്കാന്‍ സാധിച്ചെന്നും പുഷ്പാകരന്‍ പറഞ്ഞു









