ചങ്ങരംകുളം | സഹപാഠി സംഗമങ്ങൾ ഇന്നത്തെ കാലത്ത് അപൂർവമല്ലെങ്കിലും, 60 വർഷത്തിലധികം പഴക്കമുള്ള സൗഹൃദങ്ങളുടെ പുനർമേളനം അപൂർവ കാഴ്ചയായി മാറി. അത്തരമൊരു ഹൃദയസ്പർശിയായ സംഗമത്തിനാണ് കക്കിടിപ്പുറം ‘അക്ഷയ’ സാക്ഷ്യം വഹിച്ചത്.
1965-ൽ പാലക്കാട് ചിറ്റൂർ ഗവ. ടി.ടി.ഐയിൽ അധ്യാപക പരിശീലനം നേടിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹപാഠികളാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരുമിച്ചുകൂടിയത്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി പഴയ കൂട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ, 40 പേരടങ്ങിയ ബാച്ചിൽ നിന്നു പതിനാലോളം പേരെയാണ് കണ്ടെത്താനായത്.
ഇവരിൽ പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ പ്രയാസമുള്ളവരെ ഒഴിവാക്കി, ഒൻപത് പേരാണ് കക്കിടിപ്പുറം കെ.വി.യു.പി. സ്കൂൾ മുൻ അധ്യാപികയായ അമ്മിണി ടീച്ചറുടെ വീട്ടിൽ ഒത്തുചേർന്നത്.
അമ്മിണി ടീച്ചറും കുടുംബാംഗങ്ങളും ആറു പതിറ്റാണ്ട് മുൻപ് ഒരുമിച്ച് പഠിച്ച ‘കുട്ടികളെ’ സ്നേഹപൂർവ്വം സ്വീകരിച്ചു. മുദ്ര ന്യൂസ്. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നെങ്കിലും, വർഷങ്ങൾ പിന്നിട്ട സൗഹൃദത്തിന്റെ മാധുര്യം ഒരിക്കലും മങ്ങാത്തതാണെന്ന് ഈ സംഗമം തെളിയിച്ചു.









