തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് നൽകിയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ അറസ്റ്റിലേക്ക് നീണ്ട സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പൊലീസ്. എഫ് ഐ ആറിൽ തുടർനടപടിയ്‌ക്കായി പൊലീസ് കോടതിയിൽ അനുമതി തേടി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോടതി ഇന്ന് വാദം കേൾക്കും.തൃശൂർ മണ്ഡലത്തിന് പുറമേ തൊട്ടടുത്തുള്ള മണലൂർ മണ്ഡലത്തിലും കിറ്റ്‌വിവാദമുണ്ടായതോടെ ജില്ലയിലെ ബിജെപി നേതൃത്വം ആകെ വെട്ടിലായിരിക്കുകയാണ്. വാടാനപ്പിള്ളിയിലെ ചാമ്പ്യൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ കിറ്റ് വിതരണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് യു.ഡി.എഫ്, എൽ.ഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ അഞ്ച് മണിക്കൂറോളം നാടകീയ രംഗങ്ങൾ അരങ്ങേറി.ഗോഡൗണിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് തള്ളിക്കയറിയ യു.ഡി.എഫ് പ്രവർത്തകർ ഗോഡൗണിന് ചേർന്നുള്ള ഉടമയുടെ വീട്ടിലെത്തിയ ബി.ജെ.പി നേതാവ് നടൻ ദേവൻ അടക്കമുള്ളവരെ തടഞ്ഞു വച്ചു. പ്രതിഷേധം ശക്തമായതോടെ വീടിന്റെ ബാൽക്കണിയിലെത്തി ദേവൻ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി-കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ നിലയുറപ്പിച്ചതോടെ മുദ്രാവാക്യം വിളികളും വാക്കേറ്റവുമായി സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതാപന് നേരെ കൈയേറ്റവുമുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.രവീന്ദ്രനാഥും സ്ഥലത്തെത്തി. പിന്നാലെ ടി എൻ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കിറ്റ് നൽകിയവർ പുറത്താണ് പ്രശ്‌നം ചൂണ്ടിക്കാട്ടിയവരെ അറസ്റ്റ് ചെയ്യുന്നുവെന്നാണ് പ്രതാപൻ സംഭവത്തോട് പ്രതികരിച്ചത്.നേരത്തെ തൃശൂർ മണ്ഡലത്തിലെ ഒളരിക്കരയിൽ ഭക്ഷ്യക്കിറ്റ് നൽകിയെന്ന പരാതിയിൽ ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാടാനപ്പള്ളിയിൽ കിറ്റ് വിവാദമുണ്ടായത്.







