കുന്നംകുളം:പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ വന്‍തോതില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടി. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി കരിയേടത്ത് വീട്ടിൽ സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി അണ്ടനാത്ത് വീട്ടിൽ മുബാഷിർ (25) എന്നിവരാണ് അറസ്റ്റിലായത്.പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. സ്വിഫ്റ്റ് കാറിലാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പോലീസ് വാഹനം കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ പ്രതികൾ,പിന്നാലെയെത്തിയ പോലീസുകാർ സഞ്ചരിച്ച വാഹനത്തിൽ തങ്ങളുടെ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.പിടിയിലായ പ്രതികളിൽ നിന്നും ഏകദേശം 35 കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്.ബാംഗ്ലൂരില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നല്‍കിയിട്ടുണ്ട്.പിടിയിലായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.










