നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
NDA യോടുള്ള ഈ സ്നേഹം കേരളം മുഴുവൻ കാണുന്നു. കേരളം ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറായിരിക്കുന്നു. മേയ് 4ന് NDA സർക്കാർ അധികാരത്തിലേറാനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ആദ്യമായി BJP അധികാരത്തിലെത്തും. കേരളത്തിലെ ഏറ്റവും വലിയ ചരിത്രത്തിലെ മാറ്റം ഉണ്ടാകാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർഥി അനൂപ് ആൻറണി കഴിഞ്ഞ 5 വർഷക്കാലമായി എന്നോടൊപ്പം പ്രവർത്തിക്കുന്നു. ആത്മാർത്ഥതയുള്ള വ്യക്തിയാണ്. അനൂപ് ആൻറണി തൻറെ സുഹൃത്താണ്. അനൂപ് ആന്റണി എനിക്കുവേണ്ടി രാജ്യം മുഴുവൻ ജോലി ചെയ്തിട്ടുണ്ട്.എൻ്റെ വലം കയ്യാണ്.പുതിയ വികസന മുന്നേറ്റത്തിൻ്റെ കേന്ദ്രമായി തിരുവല്ല മാറുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 1,25000 പ്രവർത്തകരുമായി കഴിഞ്ഞ ദിവസം സംവദിച്ചു. കേരളം ദൈവദത്ത ഭൂമി. വൻ തൊഴിൽ സാധ്യതയാണ് കേരളത്തിൽ ഉള്ളത്. എന്നിട്ടും കേരളം പിന്നിൽ. LDF – UDF സർക്കാരുകൾ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. വൻ പദ്ധതികളില്ല. കോട്ടയം മെഡി. കോളജ് ദുരവസ്ഥയിൽ. ഗ്രാമീണ റോഡുകളുടെ അവസ്ഥ പരിതാപകരം. ഒരു വൻകിട പാലം പണിയാൻ പോലും ഇവർക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ വലിയ അപര്യാപ്തതയെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ഇതുവരെ ബിജെപിയുടെ സർക്കാർ ഉണ്ടായിട്ടില്ല. എന്നിട്ടും ബിജെപി സർക്കാർ ചെയ്യാൻ കഴിയാവുന്ന എല്ലാ സഹായങ്ങളും കേരളത്തിനു നൽകാൻ ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തിനേക്കാൾ കൂടുതൽ കേരളത്തിന് എൻഡിഎ സർക്കാർ നൽകി. കേരളത്തിലെ ജനങ്ങൾക്ക് നിലവാരമുള്ള ജീവിതസൗകര്യം ഒരുക്കലാണ് ബിജെപിയുടെ ലക്ഷ്യം.
ജൽ ജീവൻ മിഷൻ വഴി എല്ലായിടങ്ങളിലും ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞു. കേരളത്തിലെ കർഷകർക്ക് 13,000 കോടി രൂപ സൗജന്യമായി നൽകിയിരുന്നു. കേരളത്തിലെ റബർ കർഷകർക്കും ഇതിന്റെ സൗകര്യം കിട്ടിയിട്ടുണ്ട്.ക്രിസ്തു മതക്കാർ ഏറെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും BJP യാണ്. കേരളത്തിലും BJP വരും.കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വന്നാൽ വലിയ വികസനങ്ങൾ ഉണ്ടാകും.
കേരളത്തിലെ ദേശീയപാത വികസനം സാധ്യമാക്കിയത് നരേന്ദ്രമോദി സർക്കാർ.ശബരി റെയിൽ പാത പുതിയ വികസനത്തിന്റെ പാത തുറക്കും. ശബരിമലയിലേക്ക് നേരിട്ട് സഞ്ചാരസൗകര്യം ഉണ്ടാകും. തീർത്ഥാടനം സുഗമമാകും. പുതിയ തൊഴിലവസരത്തിന്റെ സാധ്യതകൾ തുറക്കപ്പെടും. കേരളത്തിലെ സർക്കാരുകൾ ഈ പദ്ധതികൾ നടപ്പിലാക്കാതിരിക്കാൻ ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.
ഇതിൻറെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് തിരുവല്ലയ്ക്ക്. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറും. സ്ത്രീകൾക്ക് കൂടുതൽ സഹായം നൽകുന്നു. സ്ത്രീ ശാക്തീകരണം പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ സംവരണം ഇനിയും ഉണ്ടാകും. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയത് മോദി സർക്കാർ. വനിതാ സംവരണ ബില്ലിനെ എല്ലാവരും തുറന്ന മനസ്സോടുകൂടി അംഗീകരിക്കണം.
തൊഴിൽ തേടി യുവാക്കൾ കേരളത്തിന് പുറത്തേക്ക് പോകുന്നത് ആശങ്കയുണ്ടാക്കുന്നു. കേരളത്തിൽ തൊഴിലവസരങ്ങൾ ഉണ്ടാകണമെങ്കിൽ വ്യവസായങ്ങൾ വരണം. ഇവിടെ അഴിമതിയും വർഗീയതയും മാത്രം. ഇത് മാറിയെങ്കിൽ മാത്രമേ കേരളം വികസിക്കൂ. ഇടത് വലതുമുന്നണിയെ തോൽപ്പിച്ചെങ്കിൽ മാത്രമേ കേരളത്തിൽ വികസനം വരൂവെന്നും മോദി ചൂണ്ടിക്കാട്ടി
പശ്ചിമേഷ്യൻ യുദ്ധത്തിൽ കോൺഗ്രസിന്റെ വലിയ വലിയ നേതാക്കൾ അപകടകരമായ പ്രസ്താവനകൾ നടത്തുന്നു. പ്രകോപനപരമായ പ്രസ്താവനകളാണ് കോൺഗ്രസിന്റെ നേതാക്കൾ നടത്തുന്നത്. നമ്മുടെ യുവാക്കളുടെയും ചെറുപ്പക്കാരുടെയും ജോലി ചെയ്യുന്നവരുടെയും സുരക്ഷയാണ് നമ്മുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രാധാന്യമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.








