കൊച്ചി: തൃക്കാക്കരയിലെ എക്‌സ്‌പോർട്ടിംഗ് സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി മുങ്ങിയ കവർച്ചാസംഘത്തെ സാഹസികമായി പിടികൂടി കേരളപൊലീസ്. ബംഗാൾ സ്വദേശികളായ പ്രശാന്ത് സർക്കാർ, റഫീഖുൽ മുൻസി, രാഹുൽ പണ്ഡിറ്റ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രശാന്ത് സർക്കാരും റഫീഖുൽ മുൻസിയും ചേർന്നാണ് സ്വർണം മോഷ്‌ടിച്ചത്. പിന്നാലെ ഇവർ കേരളത്തിൽ നിന്ന് കടന്നുകളയുകയായിരുന്നു.കേസിലെ ഒന്നാം പ്രതിയായ പ്രശാന്ത് സർക്കാർ ആൻഡമാൻ നിക്കോബാർ ദ്വീപിലുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേരളപൊലീസ് മനസിലാക്കിയത്. തുടർന്ന് കൊച്ചി സിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം തൃക്കാക്കര എസ്‌ഐ അനസിന്റെ നേതൃത്വത്തിലുള്ള സംഘം ആൻഡമാനിലെത്തി. ഡിഗിലിപൂരിൽ നിന്ന് 300 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രശാന്തിനെ പിടികൂടിയത്. വന്യമൃഗങ്ങളിറങ്ങുന്ന കാട്ടുപാതയിലൂടെയുൾപ്പടെ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കേണ്ടിവന്നു.രണ്ടാം പ്രതിയായ റഫീഖുൽ മുൻസി വേഷം മാറി ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. പിടികൂടാതിരിക്കാനായി ഇയാൾ മൊബൈൽ ഫോൺപോലും ഉപേക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായ രാഹുൽ പണ്ഡിറ്റിനെ കൊൽക്കത്തയിലെ ഒരു ക്രിമിനൽ സംഘത്തിനിടയിൽ നിന്ന് അർദ്ധരാത്രി നടത്തിയ സാഹസികനീക്കത്തിലൂടെയാണ് പിടികൂടിയത്.കവർന്നെടുത്ത സ്വർണം പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി പ്രശാന്തും റഫീഖുലും തമ്മിൽ തർക്കമുണ്ടായിരുന്നു. 92 ഗ്രാം സ്വർണം താൻ തനിയെ മോഷ്‌ടിച്ചതായതിനാൽ അത് തനിക്ക് വേണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. ഇതോടെ റഫീഖുൽ തന്റെ സുഹൃത്തായ രാഹുലുമായി ചേർന്ന് പ്രശാന്തിന്റെ കൈവശമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് ഈ ബാഗ് ഉപേക്ഷിച്ച് പ്രശാന്ത് ഓടിപ്പോവുകയായിരുന്നു.ആകെ 141 ഗ്രാം സ്വർണമാണ് മോഷണം പോയത്. ഇതിൽ 76 ഗ്രാമോളം കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞു. ഇവരിലൊരാൾ സ്വർണം വിറ്റുകിട്ടിയ പണത്തിൽ നിന്നും മാറ്റിവച്ചിരുന്ന രണ്ടുലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.








