മസ്‌കറ്റ്: കനത്ത മഴയെ തുടർന്ന് ഒമാനിൽ വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് പേർ മരിച്ചു. വിവിധിയടങ്ങളിൽ കുടുങ്ങിപ്പോയ മുപ്പത്തിയഞ്ചോളം പേരെ പോലീസും സിവിൽ ഡിഫൻസും ചേർന്ന് രക്ഷിച്ചു. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തെക്കൻ ബത്തിനാ ഗവർണറേറ്റിലെ വാദി മാവിലിൽ ആയിരുന്നു ആളുകളുടെ ജീവനെടുത്ത അപകടം. മൂന്നുവാഹനങ്ങളാണ് ഇവിടെ അപടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചെന്നും ഒരാളെ രക്ഷപ്പെടുത്തിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷിച്ചു. മവാല പ്രദേശത്ത് ഒരു വീട്ടിനുള്ളിൽ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
തെക്കൻ മബെലയിലും ഇതിന് സമാനമായ സംഭവമുണ്ടായി. വീട്ടിൽ കുടുങ്ങിപ്പോയ 13 പേരെയാണ് രക്ഷപെടുത്തിയത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയിടെയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തത്. മസ്‌കറ്റ്, തെക്കൻ ബാത്തിനാ, വടക്കൻ ബാത്തിനായുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഉച്ചയോടെ കൂടുതൽ ശക്തമായി.
വടക്കൻ ഷർഖിയയ, തെക്കൻ ഷർഖിയ, ദാഹിറ, ദാഖിലിയ എന്നിവിടങ്ങളിലും മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ബൗഷർ അമറാത്ത് മലയോര പാത താൽക്കാലികമായി അടച്ചു. ഈ മാസം 30 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും വാദിയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.







