കൂറ്റനാട്: പെരിങ്ങോട് ആമക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വർണ്ണാഭമായി ആഘോഷിച്ചു. 25 ആനകളെ അണിനിരത്തിയ കൂട്ടിയെഴുന്നള്ളിപ്പും താളമേളങ്ങളും നാട്ടുവേലകളും ഉത്സവത്തിന് ആവേശം പകർന്നു. ഉത്സവം കാണാൻ നിരവധി ഭക്തരും ഉത്സവപ്രേമികളും ക്ഷേത്രമൈതാനിയിലേക്ക് ഒഴുകിയെത്തി.രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ദേവസ്വം കമ്മിറ്റിയുടെ പൂരം അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിച്ചു. തുടർന്ന് വിവിധ ഉപകമ്മിറ്റികളുടെ ആനപ്പൂരങ്ങൾ ക്ഷേത്രനടയിലെത്തി.വൈകീട്ടോടെ വിവിധ കമ്മിറ്റികളുടെ ശിങ്കാരിമേളങ്ങളും കലാരൂപങ്ങളും അരങ്ങേറി. നൂറിലധികം വാദ്യകലാകാരന്മാർ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പ് ശ്രദ്ധേയമായി. കരിങ്കാളി, പൂതൻകളി, തിറ തുടങ്ങിയ നാട്ടുകലകളും ചെണ്ടമേളങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടി.വെടിക്കെട്ടോടെയാണ് പൂരം സമാപിച്ചത്.









