തിരുവനന്തപുരത്തെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് ഇന്ന് ഒരു വൈറല്‍ വിവാഹം നടന്നു.കുംഭമേളയ്ക്കിടെ വൈറലായ സുന്ദരി മൊണാലിസയുടേയും മുഹമ്മദ് ഫർമാന്റേയും വിവാഹമാണ് ഇന്ന് കേരളത്തില്‍ ചര്‍ച്ചയായത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിന് സാക്ഷികളായിരുന്നു.
ആറ് മാസം നീണ്ട പ്രണയത്തിനൊടുവിലാണ് മൊണാലിസാ ഭോസ്‌ലേയുടേയും മുഹമ്മദ് ഫർമാന്റേയും പ്രണയത്തിന് സാക്ഷാത്കാരമായത്.മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിനിയാണ് മൊണാലിസ. ഫർമാൻ മഹാരാഷ്ട്ര സ്വദേശിയാണ്.പൂവാറിൽ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെ ഇരുവരും സഹായം തേടി തമ്പാനൂർ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മൊണാലിസ പോലീസിനെ സമീപിച്ചത്. ഇതര മതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നും പകരം ബന്ധുവായ മറ്റൊരാളുമായുള്ള വിവാഹത്തിനാണ് വീട്ടുകാർ ശ്രമിക്കുന്നതെന്നും മൊണാലിസ പോലീസിനോട് പറഞ്ഞിരുന്നു.
പരാതിയിൽ ഇടപെട്ട പോലീസ് പെൺകുട്ടിയുടെ പിതാവ് ജയ് സിങ് ഭോസ്‌ലെയേയും സിനിമാ സംഘത്തേയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫർമാനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം മൊണാലിസ ആവർത്തിച്ചതോടെയാണ് വിവാഹത്തിനുള്ള വഴി തുറന്നത്
ഒറ്റരാത്രികൊണ്ട് രാജ്യമാകെ പ്രശസ്തയായതുപോലെ തന്നെ അത്ഭുതകരമായ പ്രണയകഥയാണ് ഇരുവരുടേതും.മോഡലും സിനിമാ നടനുമാണ് മുഹമ്മദ് ഫർമാൻ. വൈറൽ താരമായതിന് പിന്നാലെ മലയാള സിനിമയിൽ അഭിനയിക്കാൻ മൊണാലിസയ്ക്ക് അവസരം ലഭിച്ചു ഇതാണ് വഴിത്തിരിവായത്.സിനിമാ ഓഡിഷനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അധികം വൈകാതെ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു.ആറുമാസമായി തങ്ങൾ പ്രണയത്തിലാണെന്ന് ഫർമാൻ പറയുന്നു






