മനാമയിൽ ജനവാസ മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ബഹ്‌റൈൻ തലസ്ഥാനത്തെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇറാൻ ലക്ഷ്യമിട്ടതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം തുടരുകയാണ്.
കുവൈറ്റിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയതായും ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അലി അൽ-സലേം വ്യോമതാവളത്തിന് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അതേസമയം ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ. ഇറാന്റെ ഐആർജിസിയാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നും പ്രഖ്യാപനം. ഒമാൻ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭാഗമാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിൽ ഒന്നാണ് മേഖല.







